അരമണി ഇളക്കി മേള അകമ്പടിയില്‍ ഇന്ന് സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങും

തൃശൂര്‍: നഗരം കീഴടക്കാന്‍ തൃശൂരില്‍ ഇന്ന് പുലികള്‍ ഇറങ്ങും. ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശൂരില്‍ പുലിക്കളി നടക്കുന്നത്. കടുത്ത വര്‍ണങ്ങളണിഞ്ഞ പുലിവീരന്‍മാരും പെണ്‍പുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മില്‍ ലെയിന്‍, ശക്തന്‍, അയ്യന്തോള്‍, കാനാട്ടുകര, വിയ്യൂര്‍ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയില്‍ പങ്കെടുക്കുന്നത്.

അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളില്‍ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്. ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂര്‍ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്‌ലാഗ് ഓഫ് നടക്കുക. തുടര്‍ന്ന് സീതാറാം മില്‍ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും.

തുടര്‍ന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടില്‍ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകര്‍ക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.

Top