മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുള്ള പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തെത്തിയത്തിന് പിന്നാലെയാണ് താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ രജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്.

നേരത്തെ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ് സമര രംഗത്ത് ഇറങ്ങുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കൊടുവള്ളി എംഎല്‍എ എം.കെ മുനീറും സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അയ്യൂബ് ഖാനും, രജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്റെറെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്. അതോടൊപ്പം താമരശ്ശേരി പോസ് ഓഫിസിനു സമീപം വീട് കേന്ദ്രീകരിച്ച് എംഡിഎം വില്‍പ്പന നടത്തിയ കേസിലെ പ്രതി അതുലിന് ഒപ്പം രജിലേഷ് നില്‍ക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു.

ഇടക്കാലത്ത് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും രജിലേഷ് സേവനമനുഷ്ഠിച്ചിരുന്നു. താമരശ്ശേരി അമ്പലമുക്കില്‍ അയൂബിന്റെ സ്ഥലത്ത് തമ്പടിച്ച ലഹരി മാഫിയ സമീപത്തെ പ്രവാസിയുടെ വീട്ടിലെത്തി വീട് എറിഞ്ഞ് തകര്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസിന്റെ ജീപ്പും ലഹരി സംഘം തകര്‍ത്തിരുന്നു. സംഭവത്തില്‍ എട്ടോളം പേരെ അറസ്റ്റ് ചെയ്തിതിട്ടുണ്ട്. മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായി താമരശ്ശേരി സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം അത് തെളിയിക്കുന്നതാണ് പുറത്തു വന്ന ഫോട്ടോകള്‍.

Top