ടിബറ്റന്‍ വിമാനത്താവളം സൈനിക താവളമാക്കി മാറ്റാന്‍ ചൈന

china

ബെയ്ജിങ്: ടിബറ്റന്‍ വിമാനത്താവളം സൈനിക താവളമാക്കി മാറ്റുന്നതിനുള്ള നീക്കവുമായി ചൈന. ടിബറ്റിലെ സ്വയംഭരണാവകാശമുള്ള പ്രദേശത്തെ ഗോങ്കര്‍ വിമാനത്താവളം സൈനിക താവളമാക്കാനാണ് ചൈന നീക്കം നടത്തുന്നത്.

ചൈനയിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തെ സൈനിക താവളമാക്കുന്നതെന്നാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. ഡല്‍ഹിയില്‍ നിന്ന് 1,350 കിലോമീറ്റര്‍ ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്കുള്ളത്. ടിബറ്റിന്റെ ഭാഗമായ ലാസയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

പ്രദേശത്തെ ഗതാഗതത്തിന് വേണ്ടി വികസിപ്പിച്ച എയര്‍ഫീല്‍ഡ് സൈനിക താവളമായി മാറ്റിയെന്നാണ് സുരക്ഷാ വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

വിമാനത്താവളത്തില്‍ അണ്ടര്‍ഗ്രൗണ്ട് ബോംബ് പ്രൂഫ് ഷെല്‍ട്ടറുകള്‍ ചൈന പ്രദേശത്ത് നിര്‍മിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നു. ഇവിടത്തെ യുദ്ധവിമാനങ്ങളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്.

റണ്‍വേയില്‍ നിന്ന് ബോംബ് പ്രൂഫ് ഹാംഗറുകളിലേക്ക് ടാക്‌സി ട്രാക്ക് നിര്‍മിക്കുന്നുണ്ടെന്നും ഹാങ്ങറുകള്‍ സമീപത്തെ പര്‍വ്വതങ്ങള്‍ക്ക് ഉള്ളിലാണ് സ്ഥാപിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

36ഓളം ഫൈറ്റര്‍ ജെറ്റുകള്‍ക്കോ സൈനിക വ്യൂഹങ്ങള്‍ക്കോ ഉള്ള സ്ഥലമായിരിക്കും അവിടെ ഒരുക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ടിബറ്റിലെ ചൈനീസ് നീക്കങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് ഇന്ത്യന്‍ വ്യോമസേന തലവന്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ വ്യക്തമാക്കി. ചൈനയുടെ നിര്‍മാണ പ്രവൃത്തികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, ടിബറ്റില്‍ 50 വിമാനങ്ങള്‍ ഉള്ളത് പോലും ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top