തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ല: ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ചെക്കുകേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.

ദുബായിലുള്ള മറ്റ് പ്രതികളെ പോലെ അല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്നും തുഷാറിനെതിരായി ഗൂഢാലോചന നടന്നതായാണ് സൂചനയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം, തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക നല്‍കിയത് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ്. കേസില്‍ ജാമ്യം ലഭിക്കാന്‍ ഒരു ലക്ഷം ദിര്‍ഹമാണ് കെട്ടിവെച്ചത്.

പത്തുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി. സാമ്പത്തികകുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പു കല്‍പ്പിക്കപ്പെടുകയോ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്യണം. അതിനായുള്ള ശ്രമങ്ങള്‍ തുടരവെയായിരുന്നു സഹായ വാഗ്ദാനവുമായി യൂസഫലി രംഗത്തെത്തിയത്.

Top