തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം ; ലീഗിന് പിന്നാലെ കോണ്‍ഗ്രസും

പൂങ്ങോട് (മലപ്പുറം): വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം. വണ്ടൂർ നിയോജക മണ്ഡലത്തിലെ പൂങ്ങോട് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ രണ്ടാം വട്ടമാണ് തുഷാറിന് നേരെ ആക്രമണമുണ്ടാകുന്നത്.

മുന്‍മന്ത്രിയും എംഎല്‍എയുമായ എ പി അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞെന്നാണ് എന്‍‍ഡിഎ ആരോപണം.

നേരത്തെ വണ്ടൂരിലും തുഷാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകർത്തിരുന്നു. ലീഗ് ആക്രമണത്തിൽ എൻഡിഎ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇതു ചൂണ്ടിക്കാട്ടി എന്‍ഡിഎ നേതൃത്വം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങവെയാണ് പൂങ്ങോട് വെച്ച് വീണ്ടും ആക്രമണമുണ്ടായത്.

ആക്രമണത്തിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താൻ ബിജെപി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു.

തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നിരിക്കെ മതിയായ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top