തൃശ്ശൂരില്‍ രണ്ടിടത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ആനകള്‍ ഇടഞ്ഞു

തൃശ്ശൂര്‍: തൃശ്ശൂരില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു. തൃശ്ശൂരിലെ ഒളരിക്കര ക്ഷേത്രത്തിലും പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തിലുമാണ് ആനകള്‍ ഇടഞ്ഞത്. പിന്നീട് രണ്ടിനേയും തളച്ചു.

രാവിലെ ഒമ്പതരയോടെയാണ് തൃശ്ശൂരില്‍ ഒളരിക്കര്‍ ക്ഷേത്രത്തില്‍ വച്ച് ഒളരി ക്ഷേത്രം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഒളരിക്കര കാളിദാസന്‍ എന്ന ആന ഇടഞ്ഞത്.

മദപ്പാടിന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടു വന്ന ആന ക്ഷേത്രനടയില്‍ വച്ചു പെട്ടെന്ന് ഇടയുകയായിരുന്നു. ഈ സമയത്ത് ആനയുടെ പുറത്ത് ഒരു പാപ്പാന്‍ ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ക്ഷേത്ര പരിസത്തൂടെ പാപ്പന്‍മാരെ വിരട്ടിയോടിച്ച ആന അവിടുത്തെ ചില തെങ്ങും മറ്റു മരങ്ങളും കുത്തിമറിച്ചിടുകയും ചെയ്തു. എങ്കിലും അധികം വൈകാതെ സ്ഥലത്ത് എത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന ഊട്ടോളി അനന്തന്‍ എന്ന ആന ഇടഞ്ഞത്.

അതേസമയം ആനകള്‍ ഇടഞ്ഞ സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്. മദപ്പാടിന് ശേഷം ആനയെ കൊണ്ടുവന്നത് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുമെന്നും ചട്ട വിരുദ്ധമാണെങ്കില്‍ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നും തൃശ്ശൂര്‍ റേഞ്ച് ഐജി സുരേന്ദ്രന്‍ അറിയിച്ചു.

Top