തൃശൂര്‍ വാടാനപ്പിള്ളിയില്‍ ഹര്‍ത്താലിനിടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തൃശൂര്‍: തൃശൂര്‍ വാടാനപ്പിള്ളിയില്‍ ഹര്‍ത്താലിനിടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആളുപത്രിയില്‍ പ്രവേളിപ്പിച്ചു. ഗണേശമംഗലത്ത് ബിജെപി-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമാണ്.

അതേസമയം ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തു. വിക്ടോറിയ കോളജിനു മുന്നിലെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.

പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടിരുന്നു. ഒറ്റപ്പാലത്തത് സിപിഎം ബിജെപി പ്രകടനം നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്നു സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സിപിഎം നിയന്ത്രണത്തിലുള്ളവ തീയിട്ടിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ശ്രീകോവിലിന് മുന്നില്‍ കൊടിനാട്ടി. വഴിപാട് കൗണ്ടറുകള്‍ക്ക് പൂട്ടിടുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രതിഷേധക്കാര്‍ പുറത്താക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ഇത്.

ഹര്‍ത്താലില്‍ തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തലശേരി ദിനേശ് ബീഡി കമ്പനിക്ക് സമീപം ബോംബേറുണ്ടാവുകയും ചെയ്തു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരുക്കേറ്റു. കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Top