തൃശൂരിൽ ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ കസ്റ്റഡിയിൽ

കൊച്ചി : തൃശൂരിൽ ഡ്രൈവറെ തലയ്ക്കടിച്ചു വീഴ്ത്തി ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ കസ്റ്റഡിയിൽ. ആലുവ സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്.

ഓട്ടം ബുക്ക് ചെയ്ത ഫോൺ നമ്പർ ഊബർ കമ്പനിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഈ നമ്പർ പിൻതുടർന്നാണ് അക്രമികളെ ആലുവയിൽ നിന്ന് പിടികൂടിയത്. ഇവരെ പുതുക്കാട് പൊലിസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഡ്രൈവറെ ആക്രമിച്ച ശേഷം കാറുമായി കടന്ന അക്രമികളെ കൊരട്ടി പൊലീസ് പിൻതുടർന്നിരുന്നു. കാർ കാലടിയിൽ ഉപേക്ഷിച്ചാണ് അക്രമികൾ മുങ്ങിയത്.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് പ്രതികൾ ടാക്സി തട്ടിയെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുമായി അക്രമികള്‍ മുങ്ങുകയായിരുന്നു. പിന്നീട് പുതുക്കാട് പൊലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനുള്ള കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ ടാക്സിയിൽ കയറിയതെന്നാണ് പൊലീസ് നിഗമനം.

Top