തെക്കെ ഗോപുര നട തുറന്നു, പൂര വിളംബരമായി, തൃശൂര്‍ ആഘോഷ ലഹരിയില്‍

തൃശൂർ: പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂര ലഹരിയിൽ മുങ്ങി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.

ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കുന്നാഥനെ വലം വെച്ച് ഉള്ളിൽ പ്രവേശിച്ചു. പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തും നിലപാട് തറയിലേക്കും എത്തിയതോടെയാണ് ചടങ്ങ് പൂർത്തിയായത്.

ഇതോടെ 36 മണിക്കൂർ നീളുന്ന പൂരം ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കമായി. ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. രാവിലെ 11ന് മഠത്തിൽ വരവ് പഞ്ചവാദ്യവും തുടർന്ന് ഉച്ചയോടെ ഇലഞ്ഞിത്തറ മേളവും നടക്കും. വൈകീട്ട് 5നാണ് തെക്കോട്ടിറക്കവും തുടർന്ന് കുട മാറ്റവും നടക്കുക.

Top