തൃശൂര്‍ പൂരം : ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കണം എന്നു കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് . .

ഡല്‍ഹി : തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കണം എന്നു കോടതിയല്ല തീരുമാനിക്കേണ്ടതെന്നു ജസ്റ്റിസ് എസ് എ ബോബ്ഡെ സൂചിപ്പിച്ചു.

പടക്കങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ആണ്. അനുമതി തേടി സര്‍ക്കാര്‍ ഏജന്‍സി പെസോയെ സമീപിക്കാന്‍ ദേവസ്വങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

മേയ് 7 മുതല്‍ 14 വരെയാണ് പൂരം, അതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്നായിരുന്നു ആവശ്യം. പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാടിനെതിരെയാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹര്‍ജി നല്‍കിയത്.

പാരമ്പര്യം കണക്കിലെടുത്ത് വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ദേവസ്വം ഓലപ്പടക്ക മാല, ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവ പരിശോധനയ്ക്കായി പെസോയുടെ ശിവകാശിയിലെ ലബോറട്ടറിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഓലപ്പടക്കം പൊട്ടിക്കുന്നത് പെസോ വിലക്കുകയായിരുന്നു. 2018 ഒക്ടോബര്‍ 28ലെ സുപ്രീം കോടതി വിധി പ്രകാരം മാലപ്പടക്കം പൊട്ടിക്കാനാവില്ലെന്നാണ് പെസോ ചീഫ് കണ്‍ട്രോളറുടെ വിശദീകരണം.

Top