തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി

തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിനു പിന്നിലെ തോട്ടത്തില്‍ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുക്കുട്ടിയുടെ ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ആഴ്ചകള്‍ക്ക് മുന്‍പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കും ആദിവാസി കോളനികള്‍ക്കും സമീപത്തായി പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പുലിയിറങ്ങി പശുക്കളെ ആക്രമിക്കുന്നത് പതിവായ സാഹചര്യത്തില്‍ പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Top