തൃശൂര്‍ : തൃശൂര്‍ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒന്‍പത് മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ് ശാന്തിഘട്ട് ശ്മശാനത്തിലാണ് സംസ്‌കാരം.
ഇന്നലെ രാവിലെയായിരുന്നു കൊടകരയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നീതു കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.
നീതു പുലര്‍ച്ചെ ഭക്ഷണം പാകം ചെയ്യാന്‍ എഴുന്നേല്‍ക്കാറുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റ് അടുക്കളവാതില്‍ തുറന്നപ്പോഴാണ് പ്രതി വീടിനകത്ത് കയറിയതെന്ന് പോലീസ് സംശയിക്കുന്നു.
ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.