ഹാജി അലിദര്‍ഗയിലെ നായികയ്ക്ക് ‘തൃപ്തി’യില്ലാത്ത മടക്കം

പത്തനംതിട്ട: മുംബൈയിലെ ഹാജി അലിദര്‍ഗയില്‍ 100 സ്ത്രീകളുമായെത്തി ദര്‍ശനം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ മുട്ടുമടക്കി. ഇന്നു പുലര്‍ച്ചെ നാലരക്കാണ് ഇന്‍ഡി ഗോ വിമാനത്തില്‍ പൂനെയില്‍ നിന്നും തൃപ്തി അഞ്ചു സ്ത്രീകള്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

എന്നാല്‍ വിശ്വാസികളുടെയും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് വിമാനത്താവളത്തിനു പുറത്തുകടക്കാനായിരുന്നില്ല. എന്തുവന്നാലും ശബരിമല ദര്‍ശനം നടത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു തൃപ്തിദേശായി. തൃപ്തിക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന പോലീസിനു കഴിഞ്ഞിരുന്നില്ല.

ശബരിമലയിലെത്തിക്കാന്‍ വാഹനം നല്‍കാന്‍ ടാക്‌സി ഡ്രൈവര്‍മാരും തയ്യാറായില്ല. അതേസമയം സി.പി.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് തൃപ്തിക്ക് വാഹനം നല്‍കാമെന്നു വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.കേരള പോലീസിനെ മുന്‍കൂട്ടി അറിയിച്ച് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്തി നെടുമ്പാശേരിയിലെത്തിയത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. ഉപരോധത്തിനു മുന്നില്‍ പതറാതെ ശബരിമലദര്‍ശനം നടത്താതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തൃപ്തി ദേശായി. എന്നാല്‍ വന്‍ പ്രതിഷേധത്തെതുടര്‍ന്ന് നാണംകെട്ട് അവര്‍ക്ക് തിരിച്ച് പോവേണ്ടി വന്നിരിക്കുകയാണ്.

ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശന വിലക്ക് ലംഘിച്ച് പ്രവേശനത്തിനെത്തിയ തൃപ്തി ദേശായിയെയും സഹപ്രവര്‍ത്തകമാരെയും ദര്‍ഗ ഭാരവാഹികള്‍ തടഞ്ഞ് മടക്കി അയച്ചിരുന്നു. അന്ന് ദര്‍ഗയില്‍ പ്രവേശിക്കുമെന്ന് തൃപ്തി പ്രതിജ്ഞ എടുക്കുകയായിരുന്നു. ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ കോടതി സ്ത്രീ വിലക്ക് നീക്കി. ഇതോടെ തൃപ്തിയും നൂറോളം വനിതാപ്രവര്‍ത്തകരും ദര്‍ഗയിലെത്തി പ്രാര്‍ത്ഥന നടത്തിയാണ് പ്രതിജ്ഞ നിറവേറ്റിയത്.

പ്രതിഷേധംകൊണ്ടു മടങ്ങിയാലും നൂറിലേറെ വനിതകളുമായി തൃപ്തി വീണ്ടും മടങ്ങിയെത്തുമോ എന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്. തടഞ്ഞിടത്തൊക്കെ നിയമയുദ്ധം നടത്തി പ്രവേശനം നടത്തിയ പാരമ്പര്യമാണ് തൃപ്തിക്കുള്ളത്.

thripthy-desaiii

സ്ത്രീ പ്രവേശന വിലക്കുള്ള മഹാരാഷ്ട്ര ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ തൃപ്തിയെയും 400 അംഗ സംഘത്തെയും നാട്ടുകാര്‍ തടഞ്ഞു. നിയമന പോരാട്ടം നടത്തി മുംബൈ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയും സമ്പാദിച്ചാണ് തൃപ്തി ക്ഷേത്രപ്രവേശനം നടത്തിയത്. 2003ല്‍ ചേരി നിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി ദേശായി സാമൂഹിക പ്രവര്‍ത്തനരംഗത്തെത്തിയത്. 2007ല്‍ എന്‍.സി.പി നേതാവ് മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണ അഴിമതി പുറത്തുകൊണ്ടുവന്നു. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തൃപ്തിയുടെ സംഘടനയും ഉണ്ടായിരുന്നു.

ലിംഗവേവിചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായും 2010ല്‍ തൃപ്തി തുടക്കമിട്ട ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡില്‍ നിലവില്‍ 5000ത്തിലേറെ സ്ത്രീകള്‍ അംഗങ്ങളായിട്ടുണ്ട്. നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലില്‍ സ്ത്രീപ്രവേശനം സാധ്യമായിരുന്നു.

2012ല്‍ പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തൃപ്തി പരാജയപ്പെട്ടിരുന്നു. പിന്നീട് തൃപ്തി സംഘപരിവാറുമായി അടുത്തുവെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളായ കോണ്‍ഗ്രസുകാരുടെ നിര്‍ബന്ധം കൊണ്ടാണ് അവരുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്നും തനിക്ക് ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമില്ലെന്നാണ് തൃപ്തിയുടെ വിശദീകരണം. ആര്‍ത്തവമുള്ള സ്ത്രീകളെ ശബരിമലയില്‍ നിന്നും വിലക്കുന്നതിനെതിരെ ഹാപ്പി ടു ബ്ലീഡ് കാമ്പയിനും തൃപ്തി ആരംഭിച്ചിരുന്നു.

SABARIMALA

ശബരിമല പ്രവേശനത്തിനെത്തിയിട്ടും സംസ്ഥാന പോലീസ് സുരക്ഷനല്‍കിയില്ലെന്നു കാണിച്ച് തൃപ്തി ദേശായി സുപ്രീം കോടതിയെ സമീപിച്ചാല്‍ അത് സര്‍ക്കാരിനു തിരിച്ചടിയാകും. അനുരഞ്ജനത്തിലൂടെ തൃപ്തിയെ തിരിച്ചയക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. സുരക്ഷാപ്രശ്‌നം ഉയര്‍ത്തി മടക്കിയ അയച്ചാലും അവര്‍ വനിതാ പ്രവര്‍ത്തകരുമായി വീണ്ടും എത്തിയാല്‍ പോലീസിന് സുരക്ഷ നല്‍കേണ്ടിവരും. തൃപ്തിക്കു പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.

റിപ്പോര്‍ട്ട്: പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top