തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ചരിത്ര ജയവുമായി ഉമ, റെക്കോഡ് ഭൂരിപക്ഷം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് ചരിത്ര വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. 25,018 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്. ഇതോടെ പി ടി തോമസിന്റെ പിൻ​ഗാമിയായി പ്രിയതമ ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

തപാൽ വോട്ടുകളിൽ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.

എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എഎൻ രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Top