യുഎസിൽ മൂന്ന് ആൺമക്കളെയും വരിയായി നിർത്തി വെടിവച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

ഒഹിയോ : മൂന്ന് ആൺമക്കളെയും വരിയായി നിർത്തി വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ. യുഎസിലെ ഒഹിയോയിലാണ് ദാരുണ സംഭവം. 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെയാണ് ഇയാൾ വെടിവച്ചു കൊന്നത്. തെരുവിലിറങ്ങി ബഹളംവച്ച് ആളെക്കൂട്ടിയ മകളാണ്, കൊലപാതക വിവരം പുറത്തറിയിച്ചതെന്ന് ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ വരിയായി നിർത്തി ഇയാൾ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുൻകൂട്ടി പദ്ധതിയിട്ടാണ് ഇയാൾ കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

സഹോദരങ്ങൾക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആൺകുട്ടികളിൽ ഒരാൾ സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നാലെ ഓടിയെത്തി പിടികൂടി. പിന്നീട് വീട്ടിൽ തിരിച്ചെത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കുട്ടികളുടെ അമ്മയ്ക്കും വെടിയേറ്റു. കയ്യിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൺകുട്ടികളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ കയ്യിൽ വെടിയേറ്റതെന്നാണ് വിവരം. വെടിവയ്ക്കുന്നതു കണ്ടയുടനെ ഇവരുടെ മകൾ പുറത്തേക്ക് ഓടി എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിനു പുറത്തിരിക്കുകയായിരുന്നു പ്രതി. താനാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ആൺമക്കളെ കൊലപ്പെടുത്താൻ കുറച്ചു നാളായി പദ്ധതിയിട്ടിരുന്നതായി ഇയാൾ വെളിപ്പെടുത്തി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Top