കര്‍ണിസേനാ അധ്യക്ഷന്‍ സുഖ്ദേവിനെ വെടിവെച്ചുകൊന്ന കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കര്‍ണിസേനാനേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രോഹിത്ത് റാത്തോഡ്, നിതിന്‍ ഫുജി, ഉദ്ദം സിങ് എന്നിവരാണ് അറസ്റ്റിലായത്.ഇതില്‍ രോഹിത്തും നിതിനും ഷൂട്ടര്‍മാരാണ്. ഡല്‍ഹി പോലീസും രാജസ്ഥാന്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ശനിയാഴ്ച രാംവീര്‍ ജാട്ട് എന്ന പ്രതിയെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. വെടിവെയ്ക്കാനായി ഒത്താശചെയ്തുകൊടുത്തതെന്നാണ് രാംവീറിന്റെ പേരിലുള്ള കേസ്.

മൂന്ന് പേര്‍ ചേര്‍ന്നാണ് സുഖ്ദേവിനെ ജയ്പൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. അതിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രോഹിത്തും നിതിനും രക്ഷപ്പെട്ടു. അധോലോക കുറ്റവാളികളായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയി എന്നിവരുടെ സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഡിസംബര്‍ അഞ്ചിനാണ് സുഖ്ദേവ് കൊല്ലപ്പെട്ടത്. വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. വീട്ടിലെ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് അക്രമികള്‍ സുഖ്ദേവിനെ കാണാന്‍ വീടിനകത്തെത്തിയത്.തുടര്‍ന്ന് സുഖ്ദേവുമായി അക്രമികള്‍ പത്ത് മിനുറ്റോളം സമയം സംസാരിച്ചു. സംസാരത്തിനിടെ രണ്ടുപേര്‍ എഴുന്നേറ്റ് സുഖ്ദേവ് സിങ് ഗോഗമേഡിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. അക്രമികള്‍ പലതവണ നിറയൊഴിക്കുന്നതും വീഡിയോയില്‍ കാണാം.

Top