മൂന്നുപേരെയും ക്വാറന്റൈനിലാക്കണം; നെഹ്‌റുകുടുംബത്തിനെതിരെ ആക്ഷേപവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: അമ്പത് വര്‍ഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂന്ന് പേരെ കൊവിഡ് വ്യാപനം തീരുന്നത് വരെ ക്വാറന്റൈനിലാക്കണം എന്ന് ബിജെപി എംപി പര്‍വേശ് വെര്‍മ്മ. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി പര്‍വേശ് വെര്‍മ്മ രംഗത്തെത്തിയിരുന്നു.ഇതൊരു അടിയന്തരഘട്ടമാണ്. പക്ഷേ, രാജ്യം വെല്ലുവിളി നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 50 വര്‍ഷം ഭരണത്തിലിരുന്ന ഒരു കുടുംബം ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് കൊറോണ ഭീതി ഒഴിയുന്നതു വരെ ആ മൂന്നു പേരെയും ക്വാറന്റൈനിലാക്കണം. ‘പര്‍വേശ് വെര്‍മ്മ പറഞ്ഞു.

കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അപ്രായോഗിക ലോക്ക്ഡൗണ്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്തെന്നും അവര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് കുടിയേറ്റതൊഴിലാളികളെ കൊണ്ടുപോകാന്‍ അയച്ച ബസുകള്‍ക്ക് അനുമതി നല്‍കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി രംഗത്തെത്തിയത്. മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിനെച്ചൊല്ലിയും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പോര് മുറുകിയിരുന്നു.

മെയ് 11നാണ് പരാതിക്ക് ആസ്പദമായ ട്വീറ്റ് കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നത്. പിഎം കെയേഴ്‌സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. ഇതിന്റെ പേരില്‍ കെ വി പ്രവീണ്‍ എന്ന അഭിഭാഷകന്‍ സോണിയക്കെതിരെ പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു പരാതി. തുടര്‍ന്ന് കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സോണിയയ്‌ക്കെതിരെ കേസ് എടുത്തു. എന്തു സാഹചര്യം വന്നാലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയുള്ള കേസില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്.

Top