ഇന്ത്യയിലേക്ക് മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്നെത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മൂന്ന് ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്നെത്തും. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തും. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്.

അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഫ്രാന്‍സിലാണുള്ളത്.

ഫ്രഞ്ച് വിമാന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. 59,000 കോടി രൂപയുടെ കരാറില്‍ 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്.

Top