ഫ്രിഡ്ജിലെ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ: ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍ ആരാധന എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ഊരമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപം ആര്‍.ആര്‍. അപ്പാര്‍ട്‌മെന്റിലാണ് അപകടമുണ്ടായത്. വെങ്കിട്ടരാമന്‍ എന്നയാളുടെ പേരിലാണ് ഈ അപ്പാര്‍ട്‌മെന്റ്. ഇയാള്‍ കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. വെങ്കിട്ടരാമന്റെ ഭാര്യ ഗിരിജയുള്‍പ്പെടെ കുടുബാംഗങ്ങള്‍ ദുബായിലാണ് താമസം. ഇയാളുടെ ചരമവാര്‍ഷികത്തിന്റെ ചടങ്ങുകളുടെ ഭാഗമായാണ് കുടുംബം നാട്ടിലെത്തിയത്.

ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നുപേരും ഫ്രിഡ്ജില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലെത്തിയ അയല്‍ക്കാരാണ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

Top