ആലപ്പുഴ: അരൂരിൽ 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സ്റ്റെഫിന്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍, കണ്ണൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയും ഉണ്ടായിരുന്നു. തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലാണ് ഇവര്‍ വന്നത്. ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്കു സമീപം അരൂര്‍ പൊലീസും ആലപ്പുഴ ജില്ലാ പൊലീസിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും പിടിയിലായ യുവാക്കളുടെ പോക്കറ്റിൽനിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. കാറില്‍നിന്ന് 5 സർജിക്കൽ ബ്ലേഡും കണ്ടെടുത്തു. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും നേരിട്ടുവാങ്ങി കേരളത്തിന്റെ വിവിധ ജില്ലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്.