അമേരിക്കയില്‍ 12 നിലയുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് 12 നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് വീണു. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഇവരില്‍ പത്ത് പേര്‍ക്ക് പരിക്കുണ്ട്. സര്‍ഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്.

പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 130 ഓളം അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടം നടക്കുന്ന സമയം എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.

1980ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ പലരേയും കാണാനില്ലെന്ന് അവരുടെ കോണ്‍സുലേറ്റുകള്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.

Top