ബെംഗ്ലൂരു: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഹീത് ജമാഅത്ത് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. തമിഴ്‌നാട് തൗഹീത് ജമാഅത്ത് പ്രവര്‍ത്തരാണ് പിടിയിലായത്. ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു. ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വര്‍ധിപ്പിക്കും. ജഡ്ജിമാര്‍ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുവെന്നും ഇത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകയിലും തമിഴ്നാട്ടിലും മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മധുരൈയിലെ യോഗത്തില്‍ തമിഴ്നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജി ഝാര്‍ഖണ്ഡില്‍ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റഹ്മത്തുള്ളയുടെ പ്രസംഗം. വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപി നമ്മളെ കുറ്റപ്പെടുത്തുമെന്നും സമുദായത്തില്‍ വൈകാരികമായി പ്രതികരിക്കുന്നരുണ്ടെന്നും റഹ്മത്തുള്ള പ്രസംഗിച്ചു.
തുടര്‍ന്ന് പൊലീസ് കേസെടുത്തു. തമിഴ്നാട് തൗഹീദ് ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹബീബുല്ലക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് റാജിക് മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുത്തു.