വടകരയിൽ യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ യുവാവിനെ മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു . വിശ്വജിത്ത്, ഷമ്മാസ്, സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കല്ലേരി സ്വദേശി ബിജുവിനാണ് മ‍ർദ്ദനമേറ്റത്. സംഭവത്തിൽ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് ഇടപാടുകളിൽ അടക്കം രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടരും. സ്വർണക്കടത്ത് കേസുകളിലെ പ്രധാനിയായ, അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്ന് പൊലീസിന് ലഭിച്ച വിവരം ലഭിച്ചിട്ടുണ്ട്.

സ്വർണക്കടത്തും അതിന്‍റെ പിന്നിലെ ക്വട്ടേഷൻ ഇടപാടും തന്നെയാണ് കാർ കത്തിക്കലിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. ഇന്നലെ പുലർച്ച ഒന്നരയോടെയാണ് കല്ലേരി സ്വദേശി ബിജുവിന്റെ കാർ ഒരു സംഘം കത്തിച്ചത്. തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷം കാർ കത്തിക്കുകയായിരുന്നുവെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത് എന്ന ആൾക്ക് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്നും അയാളാണ്, ഷമ്മാസിനെയും, സവാദിനെയും കൂട്ടിയെത്തി അക്രമം നടത്തിയത് എന്നുമായിരുന്നു മൊഴി. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Top