പട്ടിക്കാട്: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ കുതിരാന്‍ ഭാഗത്തുണ്ടായ മൂന്ന് അപകടങ്ങളില്‍ രണ്ട് പേര് മരണപ്പെട്ടു.
കല്ലിടുക്ക്, കുതിരാൻ, വഴുക്കംപാറ എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.
വൈകീട്ട് 4.30 മണിയോടെ പട്ടിക്കാടിനടുത്ത് കല്ലിടുക്കിൽ വെച്ച് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ഒലവക്കോട് പീലിക്കാട് എ.എം.കെ. വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദുകുട്ടി (20), ഒറ്റപ്പാലം പടിച്ചിത്തുപറമ്പിൽ ചെന്താമരാക്ഷന്റെ മകൻ സചിൻ കൃഷ്ണ (20) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മറ്റൊരു അപകടം സംഭവിച്ചത്. അമിതവേഗത്തിൽ തൃശൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് കുതിരാനിൽ വെച്ച് മറികടക്കുന്നതിനിടെ ആദ്യം കാറിലും തുടർന്ന് ബൈക്കിലും തട്ടിയത്.
ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവതിയും യുവാവും കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു.
കണ്ണൂർ സംഗീത് ഭവനിൽ സംഗീത് തൈക്കൻ (28), നിലമ്പൂർ പടിച്ചിറവീട്ടിൽ ഹരിദാസിന്റെ മകൾ രഞ്ജിനി ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്.
അഞ്ചുമണിയോടെ വഴുക്കുംപാറയിൽ നിർത്തിയിട്ട ജീപ്പിൽ അമിതവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. ജീപ്പിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ പരിക്കില്ല.