ജീവന് ഭീഷണി; നൂപുർ ശർമക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി

ദില്ലി: പ്രവാചക നിന്ദയെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി. വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെയ്ക്കാൻ അനുമതി നൽകണമെന്ന് നൂപുർ ശർമ അപേക്ഷിച്ചിരുന്നു. നൂപുർ ശർമ തോക്ക് ലൈസൻസിന് അപേക്ഷിച്ചതായി ദില്ലി പൊലീസും അറിയിച്ചു. കഴിഞ്ഞ വർഷം ടെലിവിഷൻ ചാനൽ ചർച്ചയിലാണ് പ്രവാചകനെക്കുറിച്ച് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറി. നൂപുർ ശർമയുടെ പരാമർശത്തെ വിദേശ രാജ്യങ്ങളടക്കം അപലപിച്ചു.

തുടർന്ന് നൂപുർ ശർമയെ ബിജെപി സ്ഥാനത്തുനിന്ന് നീക്കി. നൂപുർ ശർമയും തന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കെല്ലാം കാരണം നൂപുർ ശർമയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2022 ഓഗസ്റ്റിൽ സുപ്രീം കോടതി നൂപൂർ ശർമ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി. അവർക്കെതിരായ എല്ലാ കേസുകളും ഒരുമിച്ചാക്കി.

നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ടതിന് ഉദയ്പൂരിലും മഹാരാഷ്ട്രയിലും കൊലപാതകങ്ങൾ നടന്നു. രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യ ലാൽ എന്നയാളെ ഷോപ്പിൽ കയറി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം വലിയ വിവാദമായി. മഹാരാഷ്ട്രയിലെ അമരാവതിയിൽ 54 കാരനായ രസതന്ത്രജ്ഞനെയും അക്രമികൾ കൊലപ്പെടുത്തി. ഭീഷണിയെ തുടർന്ന് നൂപുർ ശർമ ഏറെക്കാലം താമസിക്കുന്ന സ്ഥലമോ മേൽവിലാസമോ വെളിപ്പെടുത്തിയിരുന്നില്ല.

Top