റഷ്യയില്‍ അട്ടിമറി ഭീഷണി; വാഗ്നര്‍ ഗ്രൂപ്പ് പട്ടാളകേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

 

മോസ്‌കോ: റഷ്യയില്‍ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് സ്വകാര്യ സൈന്യമായ കൂലപട്ടാളമെന്നറിയപ്പെടുന്ന വാഗ്‌നര്‍ ഗ്രൂപ്പ്. സ്വകാര്യ സൈന്യത്തിന്റെ ഉടമ യൗഗനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ അട്ടിമറി നീക്കം നടന്നതായാണ് റഷ്യന്‍ ആരോപണം. ചതിക്ക് മറുപടി കടുത്ത ശിക്ഷയാകുമെന്നാണ് വ്‌ലാദിമിര്‍ പുടിന്റെ പ്രതികരണം. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ്‌നര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് റഷ്യന്‍ സൈന്യം പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ സൈനിക ശക്തിയായ വാഗ്‌നര്‍ ഗ്രൂപ്പിലെ അംഗങ്ങളോടുള്ള റഷ്യന്‍ അട്ടിമറി ആഹ്വാനമായി തലവന്‍ യൗഗനി പ്രിഗോഷിന്റെ ഒരു ശബ്ദ സന്ദേശം ടെലഗ്രാമില്‍ പ്രചരിച്ചിരുന്നു. എല്ലാവരോടും തയ്യാറായി ഇരിക്കാനും 25,000 അംഗങ്ങളുടെ ഗ്രൂപ്പുകളായി തിരിയാനുമാണ് പ്രിഗോഷിന്‍ ആവശ്യപ്പെട്ടത്. ആദ്യം ഞങ്ങള്‍ ഒരു 25,000, പിന്നീട് മറ്റൊരു 25,000 എന്ന നിലയില്‍ മരിക്കാന്‍ വരെ തയ്യാര്‍ ആണെന്നും പ്രിഗോഷിന്റെ ശബ്ദ സന്ദേശത്തില്‍ വ്യക്തമായിരുന്നു. പിന്നീട് റോസ്തവ് നഗരത്തിലെ റഷ്യന്‍ സൈനിക കേന്ദ്രം ലക്ഷ്യമാക്കി വാഗനര്‍ ഗ്രൂപ്പിന്റെ പടയോട്ടം. എന്നാല്‍ ഉടന്‍ തന്നെ റഷ്യ അട്ടിമറി നീക്കത്തെ പ്രതിരോധിച്ചു എന്നാണ് സൂചന. സുരക്ഷയുടെ ഭാഗമായി മോസ്‌കോ അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം ബന്തവസിലാക്കിയിട്ടുണ്ട്.

അട്ടിമറി നീക്കത്തിന് ശ്രമിച്ച യൗഗനി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ റഷ്യ ആരംഭിച്ചിട്ടുണ്ട്. സെന്‍പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ്‌നര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് റഷ്യന്‍ സൈന്യം പരിശോധനയും നടത്തി. യുക്രെനുമായുള്ള യുദ്ധത്തിലടക്കം പല യുദ്ധഭൂമികളിലും റഷ്യ വാഗ്‌നര്‍ ഗ്രൂപ്പിനെ ഉപയോഗിച്ചിട്ടുണ്ട്. ബാക്മത്തില്‍ യുദ്ധം തുടരുന്നതിനിടെ റഷ്യ വാഗ്‌നര്‍ സൈന്യത്തെ പിന്‍വലിച്ചതിനാല്‍ പുടിന്‍ ഭരണകൂടം അട്ടിമറി നീക്കം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ ഏതുവിധേനയും പ്രതിരോധിക്കുമെന്നും ചതിക്കു മറുപടി കടുത്ത ശിക്ഷ തന്നെയാകുമെന്നും റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു. രാഷ്ട്രീയ ചൂതാട്ടം നടത്തുന്നവര്‍ റഷ്യയെ പുറകില്‍ നിന്ന് കുത്തുകയാണെന്നും പുടിന്‍ ആരോപിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം.

 

Top