തൃശൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ 25 വര്‍ഷത്തിനുശേഷം മുഖ്യപ്രതി അറസ്റ്റില്‍. ചാവക്കാട് സ്വദേശി മൊയ്നുദ്ദീനാണ് അറസ്റ്റിലായത്.
കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതി കുറ്റമുക്തരാക്കി ഇവരെ മോചിപ്പിച്ച കേസിലാണു ഒടുവില്‍ യഥാര്‍ഥപ്രതി പിടിയിലാകുന്നത്.
1994 ഡിസംബര്‍ നാലിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍ കൊല്ലപ്പെട്ടത്. ആര്‍. എസ്.എസ് കാര്യവാഹക് തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍, അമ്മ, മൂന്നുസഹോദരിമാര്‍ എന്നിവരെ വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു. സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്ന് ആരോപണമുയര്‍ന്നിരുന്നു.
കേസില്‍ 12 പേരെ ലോക്കല്‍ പൊലീസ് പിടികൂടിയിരുന്നു. സി.പി.എം പ്രവര്‍ത്തകരായിരുന്ന വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീഖ്, ജയ്സണ്‍, ജയിംസ് ആളൂര്‍, ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരെ പ്രതികളാക്കി. വി.ജി. ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ 1997 മാര്‍ച്ചില്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കണ്ണൂര്‍ ജയിലില്‍ പ്രതികള്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2012 ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് സുനില്‍ വധത്തില്‍ തീവ്രവാദ സംഘടനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി.
അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതികളായ ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി.
ഇതിനിടയില്‍ മൂന്ന് വര്‍ഷത്തിലധികം ഇവര്‍ ശിക്ഷയനുഭവിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ശങ്കരനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് ജം ഇയ്യത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2017 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ആദ്യ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ മൊയ്നുദ്ദീന്‍.