പാക്‌വിസ സ്വന്തമാക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുക്കൂടി, തിരക്കില്‍പ്പെട്ട് 15 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാക് വീസ സ്വന്തമാക്കാനായി ആയിരക്കണക്കിന് ആളുകള്‍ തടിച്ചുക്കൂടി. തിക്കിലുംതിരക്കിലുംപെട്ട് 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു സമീപമായിരുന്നു സംഭവം. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്. വയോധികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

വീസ സെന്ററില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാന്‍, അപേക്ഷകരെ അടുത്തുള്ള ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്കാണ് അപേക്ഷകരെ വിളിച്ചത്. ചികിത്സയ്ക്കും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി പാക്കിസ്ഥാനിലേക്കുപോകാന്‍ വീസ സ്വന്തമാക്കാന്‍ നംഗര്‍ഹാറില്‍ നിന്നും സമീപ പ്രവിശ്യകളില്‍ നിന്നും മൂവായിരത്തോളം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. അതിരാവിലെ തന്നെ നിരവധി പേര്‍ എത്തിയിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീസ നല്‍കുന്നത് പാക് കോണ്‍സുലേറ്റ് നിര്‍ത്തിവച്ചിരുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് വീണ്ടും വീസ നല്‍കുന്നത് പുനരാരംഭിച്ചത്.

പതിവിലും കൂടുതല്‍ വിസ നല്‍കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് ആളുകള്‍ എത്തിയത്. മൈതാനത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കി അകത്തുപ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്.

Top