ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നവർ ആ മുന്നണിയുടെ പൊതുരാഷ്ട്രീയം അംഗീകരിക്കണമെന്ന് കാനം

തിരുവനന്തപുരം: സി.പി.ഐ. സമ്മേളനങ്ങളിൽ ഇടതുപക്ഷത്തെയും സർക്കാരിനെയും വിമർശിക്കുന്നവർ മലർന്നുകിടന്നു തുപ്പുന്നതിനു തുല്യമായ കാര്യമാണ് ചെയ്യുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറും കടപ്പാടും ഗൗരവത്തോടെ കാണാത്തതിന്റെ പ്രശ്നമാണിത്. ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നവർ ആ മുന്നണിയുടെ പൊതുരാഷ്ട്രീയം അംഗീകരിക്കാൻ ബാധ്യസ്ഥരാണ്.

നേട്ടങ്ങളും കോട്ടങ്ങളും തുല്യമായി പങ്കിടണം. സർക്കാരിന്റെ സുഖവും ദുഃഖവും തുല്യമായിട്ടെടുക്കണം. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ആത്മനിഷ്ഠാ ധാരണയിലല്ല പൊതുരാഷ്ട്രീയ ധാരണയിലാണ് സി.പി.ഐ. മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധിസമ്മേളനം ഹരിപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

അടിയന്തരാവസ്ഥക്കാലത്ത് ജനമനസ്സിൽനിന്ന് അകന്നുപോയ പാർട്ടി ഇടതുപക്ഷ ഐക്യത്തിനുശേഷമാണു വളർച്ചനേടിയത്. 1977-78 കാലത്ത് ജനമനസ്സിൽനിന്ന് ഒറ്റപ്പെട്ടുപോയ പാർട്ടി, കൂട്ടായ പരിശ്രമത്തിലൂടെ തിരിച്ചുവന്നു. 1977-ൽ 960 ബ്രാഞ്ചുണ്ടായിരുന്നത് ഇപ്പോൾ 11,220 ആയി. 1980 വരെ സി.പി.ഐ.യും സി.പി.എമ്മും വ്യത്യസ്ത ചേരികളിൽനിന്ന് ഏറ്റുമുട്ടി. ഭട്ടിൻഡ പാർട്ടി കോൺഗ്രസിനുശേഷമാണ് ഇടതുപക്ഷ ഐക്യം സാധ്യമായത്. അതിനുശേഷമാണു വളർച്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Top