ഇന്ത്യ – പാകിസ്താന്‍ മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വിറ്റവര്‍ പിടിയില്‍

അഹ്മദാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വില്പന നടത്തിയ നാലുപേര്‍ പിടിയില്‍. അഹ്മദാബാദ് ക്രൈം ബ്രാഞ്ചാണ് തട്ടിപ്പുകാരെ പിടികൂടിയത്. കുഷ് മീണ (21), രാജീവ് താക്കോര്‍ (18), ധ്രുമില്‍ താക്കോര്‍ (18), ജയ്മിന്‍ പ്രജാപതി (18) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 150 വ്യാജ ടിക്കറ്റുകളും പിടികൂടി. കമ്പ്യൂട്ടര്‍, പെന്‍ ഡ്രൈവ്, കളര്‍ പ്രിന്റര്‍, പേപ്പര്‍ കട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും പൊലീസ് പിടികൂടി.

200 ടിക്കറ്റുകള്‍ ആകെ പ്രിന്റ് ചെയ്ത ഇവര്‍ 50 എണ്ണം വിറ്റഴിച്ചു. വിറ്റഴിച്ച ടിക്കറ്റുകള്‍ക്ക് 3 ലക്ഷം രൂപ പ്രതികള്‍ക്ക് ലഭിച്ചു. വിറ്റഴിച്ച ടിക്കറ്റുകളും ലഭിച്ച തുകയും പൊലീസ് കണ്ടെടുത്തു. ഒരു ഒറിജിനല്‍ ടിക്കറ്റ് വാങ്ങി അതുപയോഗിച്ചാണ് ഇവര്‍ വ്യാജ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തത്.

Top