“മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയില്‍ വീണവർ”

ദില്ലി : മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആ‍ർപ്പുവിളിക്കുന്നതെന്നും പ്രധാനമന്ത്രി മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. കുടുംബത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സർക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

മതം നോക്കിയല്ല സർക്കാർ ഇടപെടുന്നത്. കേരളത്തിലെ നഴ്സുമാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. അവർ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പോയവരായിരുന്നു. താലിബാൻ തടവിലാക്കിയ ഫാദർ അലക്സ് പ്രേംകുമാറിനെയും മോചിപ്പിക്കാനായി. വൈദികനെ മോചിപ്പിക്കും എന്ന് ബിജെപി സർക്കാർ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. സഭാധ്യക്ഷനും തന്നെ വന്നു കണ്ടു. അവർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. കോൺഗ്രസ് ആദിവാസികൾക്കായി നീക്കിവെച്ച ബജറ്റിനേക്കാൾ അഞ്ച് ഇരട്ടിയാണ് ബിജെപി വകയിരുത്തിയത്. 300 കോടിയോളം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി വിമർശിച്ചിരുന്നു. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കൻ സംസ്ഥാനങ്ങളോട് മുൻപുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും മോദി കൂട്ടിച്ചേർത്തു.

Top