ഭരണഘടനയെ അപമാനിച്ചവര്‍ ഇന്ന് നമ്മളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു; യോഗി

കുറ്റകൃത്യങ്ങളിലും, വനിതാ ക്ഷേമത്തിന്റെ പേരിലും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ പേപ്പര്‍ ബോളുകള്‍ എറിഞ്ഞ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാരുടെ മോശം പെരുമാറ്റം ഓര്‍മ്മിപ്പിച്ചാണ് രാഷ്ട്രീയ എതിരാളികളുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി മറുപടി നല്‍കിയത്.

‘ഭരണഘടനയെ അപമാനിച്ചവരാണ് ഇപ്പോള്‍ നമ്മളെ ഭരണഘടന പഠിപ്പിക്കാന്‍ വരുന്നത്. അവര്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്, അല്ലെങ്കിലും അവരുടെയൊക്കെ തനിസ്വരൂപം വെളിവാക്കും’, യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച യുപി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതിന്റെ ചര്‍ച്ചകള്‍ അവസാനിപ്പിക്കവെയാണ് യോഗിയുടെ വിമര്‍ശനം.

‘ആണുങ്ങള്‍ ആണുങ്ങളാണ്, അവര്‍ക്ക് ചില തെറ്റുകള്‍ ഒക്കെപ്പറ്റും’ എന്ന സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവിന്റെ വിവാദ പ്രസ്താവനയും യോഗി ചൂണ്ടിക്കാണിച്ചു. പീഡനത്തിന് വധശിക്ഷ നല്‍കണമെന്ന വാദത്തെ എതിര്‍ത്താണ് മുലായം ഈ പ്രസ്താവന നടത്തിയത്. അവരാണ് സ്ത്രീശാക്തീകരണം സംബന്ധിച്ച് സംസാരിക്കുന്നത്, യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുപ്രശസ്തമായ തന്തൂരി കേസും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ യോഗി ആയുധമാക്കി. ഈ പാര്‍ട്ടിക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളെന്ന് സ്വയം വിളിക്കാനുള്ള ഗര്‍വ്വും കാണിക്കും, അദ്ദേഹം പറഞ്ഞു.

Top