തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. അഞ്ച് വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയര്‍ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ എംഎല്‍എ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറയണം. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വിഎസ് അച്ച്യുതാനന്ദനെ പോലുള്ളവര്‍ ഹീനമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോര്‍ട്ടില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവര്‍ സംസാരിക്കരുത്.
അന്ന് പുറത്ത് വന്നുവെന്ന് പറയപ്പെട്ട കത്തിന്റെ പുറത്തായിരുന്നു അരോപണങ്ങളത്രയും ഉയര്‍ത്തിയത്. കത്തിന്റെ പുറത്താണ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം തിരിച്ചു വിട്ടത്. ജയിലില്‍ വച്ച് പരാതിക്കാരി എഴുതിയ കത്തില്‍ പിന്നീട് പേജുകളുടെ എണ്ണം കൂടി. 5 വ്യാജ കത്തുകള്‍ ഉണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ലൈംഗിക ആരോപണം വരെ ഉന്നയിച്ചു. തട്ടിപ്പുകാരിയുടെ കത്തു ഉപയോഗിച്ച് വേട്ടയാടിയവര്‍ മാപ്പ് പറയണം. രാഷ്ട്രീയ ദുരന്തമാണ് സോളാര്‍ കേസ്. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ പി എ കത്തു കൈപ്പറ്റിയെന്ന് റിപ്പോട്ടിലുണ്ട്. പരാതിക്കാരിയുടെ അന്നത്തെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടില്ല.
ഓ.സിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി. ആദ്യം കത്ത് കൈപറ്റിയവരില്‍ നിന്നും പിന്നെ കത്തു കൈ പറ്റിയത് ടി ജി നന്ദകുമാരാണ്. സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണ് കത്തില്‍ ഇടപെട്ടത് എന്ന് നന്ദകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ സൈബര്‍ ആക്രമണത്തിന്റെ തുടക്കം സോളാര്‍ കേസിലാണ്. ഉമ്മന്‍ചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. നാളെ ഉമ്മന്‍ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാല്‍ പോലും കേരള സമൂഹം നിങ്ങളോട് മാപ്പ് തരില്ല. കത്തില്‍ പിണറായിയുടെ പങ്ക് പുറത്തു വരണം. അവതാരങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി. സ്ത്രീയുടെ പരാതി ആയത് കൊണ്ട് സിബിഐ ക്ക് വിട്ടുവെന്നാണ് പിണറായി പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയോട് പക്ഷേ പിണറായി എങ്ങിനെ പെരുമാറിയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.