സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പൊലീസ് സേനയിൽ വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പൊലീസ് സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെയും പ്രശ്‌നമുണ്ടാക്കാൻ ചിലർ ഗവേഷണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള പൊലീസ് രൂപീകരണ ദിനാഘോഷ പരേഡും മുഖ്യമന്ത്രിയുടെ മെഡൽ വിതരണച്ചടങ്ങും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാറശ്ശാല ഷാരോൺ രാജ് വധക്കേസ്, ഇലന്തൂർ നരബലിക്കേസ് അന്വേഷണങ്ങളെ മുഖ്യമന്ത്രി പ്രകീർത്തിച്ചു. ഈ സമയത്തും ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ പൊലീസിന് അവമതിപ്പുണ്ടാക്കുന്നു. ഒറ്റപ്പെട്ടതെങ്കിലും ഇത്തരം സംഭവങ്ങളെ സമൂഹം ഗൗരവത്തോടെ നിരീക്ഷിക്കുന്നു. വിമർശനങ്ങളിൽ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ല.

പൊലീസ് സേനയെ അടിമുടി പരിഷ്കരിക്കാനുള്ള സമയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് ചേരാത്ത, ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത പൊലീസ് സേനയ്ക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ചെയ്തികൾ ചിലരുടെ ബാഗത്തു നിന്നുണ്ടായാൽ അത് സ്വാഭാവികമായ വിമർശനത്തിന് ഇടയാക്കും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

രാജ്യത്തെ തന്നെ മികച്ച സേന എന്ന ഖ്യാതി കേരള പൊലീസ് നേരത്തെ തന്നെ നേടിയിട്ടുള്ളതാണ്. ഏറ്റവും നല്ല യശസ്സിൽ നിൽക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാൻ വഴിവെക്കുന്ന ഒന്നായിട്ടാണ്, തീർത്തും ഒറ്റപ്പെട്ട വിരലിലെണ്ണാൻ കഴിയുന്ന സംഭവങ്ങൾ നടക്കുന്നത്. ഇത്തരക്കാർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top