രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരെ വീണ്ടും എസ്എഫ്‌ഐ ഭാരവാഹികളായി തെരഞ്ഞെടുത്തു

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ വീണ്ടും വയനാട് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയൽ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. ഓഫീസ് ആക്രമണം വിവാദമായതോടെ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകിയിരുന്നു.

ജൂൺ 24 നാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ഓഫീസ് അടിച്ചുതകർത്തു. ഓഫീസിലെ ഫർണിച്ചറുകൾ തകർത്ത എസ്എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ നടുകയും ചെയ്തു.

ഓഫീസ് ആക്രമണത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ സിപിഎം കേന്ദ്ര നേതൃത്വമടക്കം ഇതിനെ തള്ളിപ്പറഞ്ഞു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. അതേ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെയാണ് ഇപ്പോൾ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

Top