ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. വേദാന്ത കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 28 മുതല്‍ കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. കമ്പനിക്കെതിരെ പ്രതിഷേധിച്ച 13 പേര് മെയ് മാസത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു.
വിഷവാതകം പുറന്തള്ളുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ 2010ല്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി കമ്ബനിക്ക് 100 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. 2013 മാര്‍ച്ച് 31ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിശേഷം പ്ലാന്റ് തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മക്കള്‍ നീതി മയ്യം നേതാവും സിനിമാ നടനുമായ രജനീകാന്തും സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരേ ജനങ്ങള്‍ സമരം നടത്തുമ്ബോള്‍ സര്‍ക്കാര്‍ എന്തുചെയ്യുകയാണെന്ന് രജനീകാന്ത് ചോദിച്ചിരുന്നു. പ്ലാന്റിന് അനുമതി നല്കിയ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് രജനി ട്വിറ്ററില്‍ കുറിച്ചിരുന്നു.
1996 ലാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റിന്റെ പ്രവര്‍ത്തനം മേഖലയുടെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിച്ചു. ജലസ്രോതസ്സുകളും മണ്ണും വായുവും വിഷമയമായി. ജനങ്ങള്‍ പ്ലാന്റിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങി. ഒടുവില്‍ പരാതി സുപ്രീംകോടതിയിലെത്തി.
പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു. കമ്പനിക്ക് രണ്ടാം ഘട്ട വികസനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് തൂത്തുക്കുടിയില്‍ വീണ്ടും പ്രക്ഷോഭങ്ങള്‍ ശക്തമായത്. ആയിരങ്ങളാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഇവിടേക്ക് എത്തിയത്.