ഇത്തരം അസംബന്ധ വാര്‍ത്തകള്‍ വായിക്കുന്നതിന്റെ രസം വേറെ തന്നെയാണ്; ധനമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ വാര്‍ത്തകളുടെ പേരില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഒരു പത്രമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടാമെന്നും ചാനലുണ്ടെങ്കില്‍ വായില്‍ത്തോന്നിയതെന്തും അലറി വിളിക്കാമെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കത്തിയ ഫയലുകളെല്ലാം ഇ ഫയലുകളാണോ” എന്ന് ഇന്നലെ പത്രസമ്മേളനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്ന ദൃശ്യം കണ്ടു. അവിശ്വസനീയമാംവിധം അധഃപതിച്ചിരിക്കുകയാണ് നമ്മുടെ ചില മാധ്യമസ്ഥാപനങ്ങൾ. അസംബന്ധ ജേണലിസത്തിന്റെ ആഴങ്ങളിലേയ്ക്കാണവർ വാശിയോടെ മുങ്ങിപ്പോകുന്നത്. ഒന്നിനെക്കുറിച്ചും ഒരു തരിമ്പും പഠിക്കാതെയും ധാരണയില്ലാതെയും ഈ പണിയ്ക്കിറങ്ങുന്നവരെ അഭിമുഖീകരിക്കേണ്ടി വരുന്നതിൽ ഞങ്ങൾക്കും ചെറുതല്ലാത്ത ജാള്യമുണ്ട് എന്ന് കേരളത്തിലെ മാധ്യമഉടമകളെയും ചീഫ് എഡിറ്റർമാരെയും ഓർമ്മിപ്പിക്കട്ടെ.

ആ ഫയലു കത്തുമെങ്കിൽ “ഇ ഫയലും” കത്തുമെന്ന് വാദിക്കുന്നവരെ നമുക്കൊന്നും ബോധ്യപ്പെടുത്താനാവില്ല. അത് അജ്ഞതയുടെയും എന്തുസംഭവിച്ചാലും താൻപിടിച്ച മുയലിന്റെ കൊമ്പിൽ നിന്ന് കൈയെടുക്കില്ലെന്ന താൻപോരിമയാണ് പത്രപ്രവർത്തനം എന്ന് ഉറച്ചു വിശ്വസിക്കുന്നതിന്റെയും പ്രശ്നമാണ്.

എന്നാൽ മറ്റൊരു വിഭാഗമുണ്ട്. കാര്യങ്ങൾ അറിയാനും അന്വേഷിക്കാനും സൌകര്യമുണ്ടെങ്കിലും ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രമിക്കുന്നവർ. അതിനൊരു ഉദാഹരണം ഇന്നത്തെ മനോരമയിലുണ്ട്. കത്തുന്ന ഫയലെല്ലാം കംപ്യൂട്ടർ തരില്ല; വിവാദ വിഷയങ്ങള്‍ക്ക് ആദ്യം മുതല്‍ കടലാസ് തന്നെ എന്ന തലക്കെട്ടിലാണ് സാഹിത്യസൃഷ്ടി.

തലക്കെട്ടിൽത്തന്നെ കുത്തിത്തിരിപ്പുണ്ട്. വിവാദവിഷയം എന്നൊരു വിഷയമില്ല. ഒരു വിഷയം വിവാദമാകുമെന്ന് മുൻകൂട്ടി നിശ്ചയിച്ച് അതിന് കടലാസ് ഫയൽ മതിയെന്ന് തീരുമാനിക്കുമെന്നാണ് ലേഖകൻ പറയാൻ ശ്രമിക്കുന്നത്. സ്വാഭാവികമായും ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ അതിന് തെളിവോ ഉദാഹരണമോ ഹാജരാക്കണം. പക്ഷേ, കാടടച്ച് വെടിവെയ്ക്കാൻ ലൈസൻസ് കിട്ടിയവരിൽ നിന്ന് അത്തരം മര്യാദ നാം പ്രതീക്ഷിക്കേണ്ടതില്ല.

വാർത്ത വായിച്ചു വരുമ്പോഴോ…ഒരു ഭാഗം നോക്കൂ;

>>>കടലാസ് ഫയൽ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ ഫയലുകൾ അധികവും കടലാസായിത്തന്നെ നീങ്ങും. ഇ-ഫയലായി നീങ്ങിയാൽപ്പോലും ഒടുവിൽ‌ മന്ത്രിക്കു മുന്നിലെത്തുക ഇ-ഫയലിന്റെ പ്രിന്റ് ചെയ്ത പകർപ്പായിരിക്കും<<<എന്തൊരു വിഡ്ഢിത്തരമാണ് ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ ആഗ്രഹമനുസരിച്ചാണോ ഫയൽ കടലാസിൽ വേണോ ഇലക്ട്രോണിക് രൂപത്തിൽ വേണോ എന്ന് നിശ്ചയിക്കുന്നത്? ഫയൽ അയയ്ക്കുന്നവരാണ് അതു തീരുമാനിക്കുന്നത്.തന്റെ മുന്നിലെത്തുന്ന ഫയൽ കടലാസ് രൂപത്തിൽ എത്തിയാൽ മതിയെന്ന് ഏതെങ്കിലും മന്ത്രിയ്ക്ക് നിർദ്ദേശം കൊടുക്കാൻ കഴിയുമോ? ഇല്ല. അങ്ങനെയൊരു അധികാരവും മന്ത്രിയ്ക്കില്ല. ഇ ഫയൽ പ്രിന്റെടുത്ത് വായിക്കുംപോലും. ഇ ഫയൽ പ്രിന്റെടുത്താൽ കടലാസ് ഫയലാകുമോ?വായിക്കാനുള്ള സൌകര്യത്തിനാണ് പ്രിന്റെടുക്കുന്നത്. അവയിലെ തീരുമാനങ്ങൾ ഇ ഫയലിന്റെ ഭാഗമായിത്തന്നെ ടൈപ്പ് ചെയ്ത് ചേർക്കും. ഉദാഹരണത്തിന് മനോരമ ഓൺലൈനിലെ വാർത്ത പ്രിന്റെടുത്തു വായിച്ചാൽ, അത് ഓൺലൈൻ വാർത്ത അല്ലാതാകുമോ? എന്തൊക്കെ അസംബന്ധങ്ങളാണ് കണ്ടെത്തലുകൾ എന്ന മട്ടിൽ അവതരിപ്പിക്കുന്നത്..വേറൊന്നു നോക്കൂ.>>>വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾക്കു തുടക്കം മുതൽ കടലാസ് രൂപം തന്നെ. അവയിൽ മന്ത്രിമാരോ ഉദ്യോഗസ്ഥരോ എഴുതുന്ന നോട്ടുകൾ ഏതു നിമിഷവും എടുത്തു മാറ്റാമെന്നതാണു നേട്ടം. ഫയൽ അപ്പാടെ മുക്കുകയുമാകാം. ആവശ്യമുള്ളപ്പോൾ തിരികെ പൊക്കാനുമാകും. ഇ-ഫയൽ കടലാസ് ഫയലായി രൂപാന്തരപ്പെട്ടാൽ, അവയുടെ പകർപ്പ് സ്കാൻ ചെയ്ത് ഇ-ഫയലിൽ ചേർക്കണമെന്നാണു നിർദേശമെങ്കിലും പലരും അതിനു മെനക്കെടാറില്ല. അതിനാൽതന്നെ, കടലാസ് ഫയൽ കത്തിപ്പോയാലും അതിന്റെ പകർപ്പ് ഇ-ഓഫിസ് സോഫ്റ്റ്‍വെയറിൽ നിന്നു കിട്ടണമെന്നില്ല. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടു തന്നെ ഇ-ഫയലുകളെക്കാൾ വിലപ്പെട്ടതാണു കടലാസ് ഫയലുകൾ.<<<ഇങ്ങനെ ഭാവന പ്രവഹിക്കുമ്പോൾ വായനക്കാരോട് ഒരു മിനിമം ഉത്തരവാദിത്തം കാണിക്കേണ്ടതില്ലേ. കടലാസ് രൂപത്തിൽ മാത്രമുള്ള ഒരു ഫയലിന്റെ നമ്പരും അതിൽ മന്ത്രിമാരോ ഉദ്യോഗസ്ഥരോ എഴുതിയ നോട്ടുകൾ മുക്കിയതിന്റെയും പൊക്കിയതിന്റെയും ഉദാഹരണവുമൊക്കെ തെളിവുകളായി വാർത്തയിലുണ്ടാകേണ്ടതായിരുന്നു. വായിൽത്തോന്നുന്നതല്ലല്ലോ വാർത്ത.ഇ ഫയൽ കടലാസ് ഫയലായി രൂപാന്തരപ്പെട്ടാൽ (ഫ്രാൻസ് കാഫ്കയുടെ സ്വാധീനം ലേഖകന് കലശലായി ഉണ്ടെന്നു തോന്നുന്നു. മെറ്റമോർഫോസിസൊക്കെയാണ് റിപ്പോർട്ടിൽ കൊണ്ടുവരുന്നത്) പകർപ്പ് സ്കാൻ ചെയ്തിടണമെന്ന നിർദ്ദേശം ആരും പാലിക്കുന്നില്ല പോലും. ഇ ഫയലെങ്ങനെയാണ് കടലാസ് ഫയലായി രൂപം മാറുന്നത്? അതപ്പോഴും ഇ ഫയലായി തുടരുകയല്ലേ. പിന്നെ വീണ്ടുമെന്തിന് സ്കാൻ ചെയ്യണം? എന്താണ് ലേഖകനും പത്രവും ഉദ്ദേശിക്കുന്നത്?ഒരു പത്രമുണ്ടെങ്കിൽ എന്തും എഴുതിക്കൂട്ടാമെന്നും ചാനലുണ്ടെങ്കിൽ വായിൽത്തോന്നിയതെന്തും അലറിവിളിക്കാമെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.ഇന്ന് ഏറ്റവും രസകരമായ വാർത്തയും മനോരമയിൽത്തന്നെയാണ്. പ്രോട്ടോക്കോൾ ഓഫീസ് ഇനി നൽകാനുള്ളത് പാഴ്സൽ രേഖയും കൈയൊപ്പും മാത്രമാണെന്നും മറ്റെല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് നൽകിക്കഴിഞ്ഞെന്നും മനോരമ തന്നെയാണ് റിപ്പോർട്ടു ചെയ്യുന്നത്. പിന്നെന്തിനാണ് ഈ കോപ്രായങ്ങൾ?നിർണായക ഫയലുകൾ നശിച്ചുവെന്ന് എല്ലാവരും തീർപ്പു കൽപ്പിച്ചുവല്ലോ. എങ്കിൽ അവയേതൊക്കെ? അതേക്കുറിച്ച് വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ട്.ഈ റിപ്പോർട്ട് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് പഴയൊരു ലാവലിൻ റിപ്പോർട്ടാണ്. മനോരമയിൽത്തന്നെ വന്നത്. രണ്ടാം ലാവലിനാണ് അരങ്ങേറുന്നത് എന്നാണല്ലോ അവകാശവാദം. അപ്പോൾ സ്വാഭാവികമായും ഒന്നാം ലാവലിന്റെ അസംബന്ധങ്ങളും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കാം.2009 ഫെബ്രുവരി ഒന്നിന് മനോരമ എട്ടാം പേജിൽ ഒരു വാർത്ത കൊടുത്തു. തലക്കെട്ടിങ്ങനെ. "ലാവലിൻ സ്ഥാപിച്ച ജനറേറ്ററുകളിൽ തകരാർ, പള്ളിവാസലിൽ ഉൽപാദന ശേഷി കുറഞ്ഞു". ഈ റിപ്പോർട്ടിൽ രസകരമായ ഒരു വാചകം ഇങ്ങനെയായിരുന്നു.>>>ലാവലിൻ കേസും വിവാദവും മൂലം ബക്കറ്റുകളുടെ വെൽഡിംഗ് ഇപ്പോൾ രഹസ്യമായാണ് ബോർഡ് ജീവനക്കാർ ചെയ്യുന്നത്<<<വൈദ്യുതി നിലയത്തിനകത്തെ ജനറേറ്ററുകളിൽ “രഹസ്യമായി” വെൽഡിംഗ് നടക്കുന്നു എന്ന് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ചരിത്രമൊക്കെ ഓർത്തുകൊണ്ട് ഇത്തരം അസംബന്ധ വാർത്തകൾ വായിക്കുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്.

Top