ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്; ചെന്നിത്തല

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്ബി വരില്ലെന്നും ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു.

ഭരണഘടന പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ എം സ്വരാജ് പറഞ്ഞത്. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്, ഇത് കിഫ്ബിക്ക് ബാധകമല്ല. യുഡിഎഫ് എംഎല്‍എമാര്‍ കിഫ്ബി പദ്ധതിയുടെ പുരോഗതി ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ യുഡിഎഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാന്‍ വന്നവര്‍ കണക്ക് പരിശോധിച്ച് പോയ്‌ക്കോളണം. സിഎജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നില്‍ക്കുകയാണ് യുഡിഎഫെന്നും സ്വരാജ് കുറ്റപ്പെടുത്തി.

Top