സർക്കാർ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ഐസകിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി; തള്ളി ധനമന്ത്രി

തിരുവനന്തപുരം: പുതിയ സർക്കാന്റെ ധനനയത്തെ പരസ്യമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിൻന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണം എന്നുമാണ് ഗോപകുമാർ മുകുന്ദൻ ആവശ്യപ്പെട്ടത്. സിപിഎം അംഗം കൂടിയായ ഗോപകുമാറിന്റെ ഈ എഫ് ബി പോസ്റ്റ് വലിയ വിവാദമായി. പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം. .യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം , വിശദാംശങ്ങൾ വേണമെങ്കിലാകാം…. ഗോപകുമാർ മുകുന്ദൻ്റെ ഈ പോസ്റ്റ് തുടങ്ങിവെച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ്. ഇടത് സർക്കാറിന്റെ ധനനയത്തെ വിമർശിക്കുന്ന ഗോപകുമാർ സിപിഎം അംഗം കൂടിയാണെന്നതും വിവാദങ്ങൾക്ക് മൂലകാരണമായി.

ഇന്നലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം ധനനയത്തിലെ പാളിച്ചയെന്ന വിലയിരുത്തലാണ് നിർണ്ണായകം. രണ്ട് മാസമായി ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും കടമെടുക്കാനുള്ള ബാലഗോപാലിൻറെ മടിയുമൊക്കെയാണ് മുൻധനമത്രിയുടെ സ്റ്റാഫിന്റെ വിമർശനങ്ങൾക്ക് പിന്നിൽ. കടമെടുത്താലും ഓവർഡ്രാഫ്റ്റായാലും കാര്യങ്ങൾ നടക്കണമെന്ന ഐസക് രീതി ബാലഗോപാൽ പിന്തുടരുന്നില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

ഐസകിന്റെ സ്വപ്ന ആശയമായ കിഫ്ബിയോട് ബാലഗോപാൽ വേണ്ട താല്പര്യം കാട്ടാത്തതും മറ്റൊരു കാരണം. എന്നാൽ യാഥാസ്ഥിതിക ധനനയമെന്നാൽ ചെലവാക്കാതിരിക്കൽ ആണ്. ചെലവാക്കാൻ ഒന്നുമില്ലല്ലോ എന്നാണ് ബാലഗോപാൽ അനുകൂലികളുടെ വിശദീകരണം.

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതും കിഎഫ്ബി ബാധ്യത സർക്കാറിൻ്റെ ബാധ്യതയാണെന്ന കേന്ദ്ര നിലപാടുമാണ് മുമ്പില്ലാത്ത വിധം ഇപ്പോൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ബാലഗോപാൽ വിശദീകരിക്കുന്നത് . പാർട്ടിക്കുള്ളിലെ തർക്കത്തിനപ്പുറത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും പരിഹാരശ്രമങ്ങൾ പാളുന്നതും സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

Top