നെഹ്‌റു ട്രോഫി വള്ളം കളി സമ്മാനിച്ചത് നിരാശയായിരുന്നുവെന്ന് തോമസ് ഐസക്ക്

thomas-issac

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളി സമ്മാനിച്ചത് നിരാശയായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

കനത്ത മത്സരം നടന്ന വള്ളംകളിയുടെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഫൈനല്‍ ആരംഭിക്കാന്‍ നേരം ഇരുട്ടിയതിനെ തുടര്‍ന്ന് ഗാലറിയില്‍ നിന്നും മൊബൈല്‍ ഫ്‌ലാഷുകള്‍ തെളിച്ചതിലൂടെ കാണികള്‍ തങ്ങളുടെ നിശബ്ദ പ്രതിഷേധം രേഖപ്പെടുത്തിയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത് . പക്ഷെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. ഫൈനല്‍ അനിശ്ചിതമായി അങ്ങിനെ നീണ്ടു പോകുകയാണ് . നേരവും ഇരുട്ടി . പെട്ടെന്ന് കരയിലെ ഗാലറിയില്‍ ഒരു മിന്നാമിന്നി വെളിച്ചം .ആരോ കരയില്‍ മൊബൈലിലെ ഫ്ലാഷ് ഓണ്‍ ചെയ്തതാണ് . ചുറ്റുപാട് നിന്നും കുനു കുനെ മോബൈലുകള്‍ മിന്നിത്തുടങ്ങി . ഒരു മെക്സിക്കന്‍ വേവ് പോലെ ഇരു കരകളിലും തെക്ക് നിന്ന് വടക്കോട്ട്‌ മൊബൈല്‍ ഫ്ലാഷുകള്‍ തെളിയാന്‍ തുടങ്ങി . ഇത്തിരി വെട്ടം ഉദ്ദേശിച്ചാവാം തെളിച്ചതെങ്കിലും വള്ളംകളിയുടെ ശോഭ കെടുത്തിയവര്‍ക്ക് എതിരെയുള്ള നല്ലൊരു പ്രതിഷേധം ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാനും എന്റെ മൊബൈല്‍ വീശി . കാണികള്‍ ആകെ ഒരു ബഹളത്തിനും മുതിരാതെ കൃത്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ചു , സാധാരണ ഗതിയില്‍ കസേര ഒക്കെ തല്ലി പൊളിച്ചു പോകേണ്ടതാണ് . ഈ നിശബ്ദ പ്രതിഷേധം അവസാനിച്ചത് ഫൈനല്‍ തുടങ്ങിയപ്പോള്‍ ആണ് .

Top