ബജറ്റ് അവതരണത്തിന് മുന്നോടിയായി തോമസ് ഐസക് മാധ്യമങ്ങളെ കണ്ടു

തിരുവനന്തപുരം : കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചു. സംസ്ഥാനത്തിന് ഇനി കോവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. പുതിയ തൊഴിലുണ്ടാകണം.

തൊഴില്‍ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം വായ്പയെടുക്കാന്‍ സാധിക്കുമെന്നതിന് നിയമമുണ്ട്. കടം കൂടിയോ ഇല്ലയോ എന്ന് അറിയുന്നതിന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫോര്‍മുലകളുണ്ട്. വായ്പയെടുക്കുന്നതിനേക്കാള്‍ വേഗത്തിലാണ് സാമ്പത്തിക വളര്‍ച്ചയെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. കടം മേടിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരും. കടം വാങ്ങി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Top