തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു; സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്എഫ്ഇ വിജിലന്‍സ് പരിശോധന വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സിപിഎം. പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിലും സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണ്. ആശയക്കുഴപ്പമുണ്ടാക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമമാണ്. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുള്ള ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇയെ പോലുള്ള മികവാര്‍ന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കുന്നത്.

കേരളത്തിലെ ഇടത് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതു സമൂഹത്തില്‍ നല്ല സ്വീകാര്യത ഉണ്ട്. അതുകൊണ്ട് കൂടിയാണ് നിരന്തരം വിവാദം ഉണ്ടാക്കി ആശയക്കുഴപ്പം ഉണ്ടാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നത്. ജനാധിപത്യ വിരുദ്ധ സമീപനം എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പ് ഉണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Top