എതിരാളി ശക്തനാണെന്ന ബോധ്യത്തില്‍ തന്നെയാണ് എല്ലാകാലത്തും തിരഞ്ഞെടുപ്പിനെ നേരിട്ടത്:തോമസ് ചാഴിക്കാടന്‍

കോട്ടയം: എതിരാളി ശക്തനാണെന്ന ബോധ്യത്തില്‍ തന്നെയാണ് എല്ലാകാലത്തും തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. മോദി സര്‍ക്കാരിന്റെ നയം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ചേരുന്നതല്ല. കോട്ടയത്ത് മണിപ്പൂര്‍ വിഷയവും ചര്‍ച്ചയാവുമെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു.

പരാതി പരിഹരിക്കല്‍ അല്ല നവകേരള സദസ്സിന്റെ പ്രധാന ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തോമസ് ചാഴിക്കാടന്റെ സ്വാഗതപ്രസംഗത്തെ തിരുത്തികൊണ്ടായിരുന്നു പ്രതികരണം. അക്കാര്യത്തിലും ചാഴിക്കാടന്‍ വ്യക്തത വരുത്തി. മുഖ്യമന്ത്രി ഉദ്ദേശിച്ചത് തനിക്ക് വ്യക്തമായിരുന്നു. അവതാരക പറഞ്ഞത് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ഞാന്‍ ജനങ്ങളുടെയും റബ്ബര്‍ കര്‍ഷകരുടേതും ചേര്‍പ്പുങ്കല്‍പ്പാലവും ഉള്‍പ്പെടെ മൂന്ന് വിഷയമാണ് നവകേരള സദസ്സില്‍ ഉന്നയിച്ചത്. അത് മൂന്നും പരിഹരിക്കപ്പെട്ടുവെന്നും ചാഴിക്കാടന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഞെരിക്കുന്നതുകൊണ്ടാണ് കേരള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാവാന്‍ കാരണം. കേരളത്തിന് അര്‍ഹമായ സാമ്പത്തിക ആനുകൂല്യം നല്‍കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അതാണ് നവ കേരള സദസ്സില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയതെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട ക്രിസ്ത്യന്‍ വോട്ടില്‍ ചോര്‍ച്ചയുണ്ടാവില്ല. ക്രൈസ്തവര്‍ക്കൊപ്പമാണ്. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന ആവശ്യം പാര്‍ലമെന്റില്‍ താനല്ലാതെ ആരും ഉന്നയിച്ചിട്ടില്ല. മതത്തിന്റെ പേരില്‍ വിവേചനം പാടില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് എല്‍ഡിഎഫ് എന്നും ചാഴിക്കാടന്‍ വിശദികരിച്ചു.

Top