തൊടുപുഴ; അമ്മയുടെ ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴു വയസുകാരനെ ഹൈക്കോര്‍ട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ സന്ദര്‍ശിച്ചു. മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍ കഴിയാത്ത തരത്തിലുള്ള കാര്യമാണ് തൊടുപുഴയില്‍ നടന്നതെന്നും ഇത്തരം സംഭവങ്ങള്‍ സമൂഹം കണക്കിലെടുക്കണമെന്നും നിയമ വ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് പ്രതിയായ അരുണ്‍ ആനന്ദ് മുമ്പ് കൊലക്കേസില്‍ നിന്ന് രക്ഷപ്പെട്ടതെന്നും കെമാല്‍ പാഷ പറഞ്ഞു.
അതേസമയം കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസമാണ് തലച്ചോര്‍ പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു കുട്ടിയെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ചത്. അരുണും കുട്ടിയുടെ അമ്മയും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചെന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം.
അതിനെക്കുറിച്ച് മക്കളെ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് മൂത്തകുട്ടിയെ മര്‍ദ്ദിക്കാന്‍ ഇടയാക്കിയത്. നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന അരുണ്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു. അരുണ്‍ മുന്‍പും തന്നെ മര്‍ദ്ദിച്ചിരുന്നതായി കുട്ടിയുടെ അമ്മ പിന്നീട് പൊലീസിന് മൊഴി നല്‍കിയിരുന്നു.
യുവതിയുടെ ഭര്‍ത്താവ് പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം യുവതിയും കുഞ്ഞുങ്ങളും അരുണ്‍ ആന്ദിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ബന്ധുകൂടിയാണിയാള്‍. കൊലക്കേസില്‍ ഉള്‍പ്പെടെ അരുണ്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.