ന്യൂഡല്‍ഹി: പാംഗോങ് തടാകത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളെന്ന വിശേഷണമുളള മറൈന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) വിന്യസിച്ചതില്‍ ഇന്ത്യയ്ക്ക് ഒരു ലക്ഷ്യമുണ്ട്. സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കാമാന്‍ഡോകളും ആര്‍മിയുടെ പാരാസേനയെയും വിന്യസിച്ചതിന് തൊട്ടുപിന്നാലെയാണ് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആ നിമിഷംതന്നെ കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടുളള സൈനിക നീക്കം സാദ്ധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ എന്ന വിളിപ്പേരുളള ഇന്ത്യന്‍ നാവികസേനയിലെ അതിര്‍സമര്‍ത്ഥര്‍മാരെ ചേര്‍ത്തുണ്ടാക്കിയതാണ് മാര്‍ക്കോസ് എന്ന മറൈന്‍ കമാന്‍ഡോകള്‍. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളും ധൈര്യശാലികളുമാണ് ഇവര്‍. കരയിലോ, കടലിലോ ആകാശത്തോ എവിടെ വേണമെങ്കിലും ഓപ്പറേഷന്‍ നടത്താന്‍ ഇവര്‍ സന്നദ്ധരാണ്. പങ്കെടുത്ത ഓപ്പറേഷനുകളിലെല്ലാം ഇവരുടെ പോരാട്ടവീര്യം ശത്രുക്കളെ തകര്‍ത്തെറിഞ്ഞിട്ടുണ്ട്.
പാംഗോങ് തടാകക്കരയില്‍ കമാന്‍ഡോകളെ വിന്യസിച്ചതിന് പിന്നില്‍ നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സൈനിക നീക്കങ്ങള്‍ നടത്താനായി നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകളും അനുവദിച്ചിട്ടണ്ട്. തീവ്രവാദികളെ ചെറുക്കാനായി കാശ്മീരിലെ വുളാര്‍ തടാകക്കരയിലും മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്.
അതീവരഹസ്യമായ നീക്കങ്ങളിലൂടെ ജാഫ്‌നയിലെ എല്‍ ടി ടിയുടെ ഹാര്‍ബര്‍ തകര്‍ത്ത് തരിപ്പണമാക്കിയും മാലിദ്വീപിലെ പട്ടാള അട്ടിമറി തടയാന്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങി മാര്‍ക്കോസിന്റെ ധീരത തെളിയിക്കുന്ന എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍ക്കാണ് ലോകം സാക്ഷ്യംവഹിച്ചത്.
ജാഫ്‌നയിലെ ഓപ്പറേഷന് 12 കിലോമീറ്റര്‍ കടലിലൂടെ നീന്തിയാണ് ഈച്ചപോലും അറിയാതെ കാമന്‍ഡോകള്‍ എത്തിയത്. ജോലി ഭംഗിയായി നിര്‍വഹിച്ചശേഷം തിരികെ അത്രയും കിലോമീറ്റര്‍ നീന്തിയാണ് കാമാന്‍ഡോകള്‍ തിരികെയെത്തിയത്. മടങ്ങുന്നതിനിടയില്‍ തമിഴ് പുലികള്‍ തലങ്ങും വിലങ്ങും വെടിവച്ചെങ്കിലും ഒരാള്‍ക്കുപോലും പരിക്കേറ്റില്ല.