ഇത് ഇടതു സര്‍ക്കാരിന് ചേര്‍ന്ന നിലപാടല്ല; ഭക്ഷ്യവകുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് എതിരെ സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ രൂക്ഷ വിമര്‍ശനം. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇടതു സര്‍ക്കാരിന് ചേര്‍ന്ന നിലപാടല്ലെന്നും പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പരാമര്‍ശിച്ചു.

സംസ്ഥാന സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം സപ്ലൈകോയില്‍ ജോലി ചെയ്ത് ഇനിയൊരു ജോലിക്ക് അപേക്ഷിക്കാന്‍ കഴിയാത്തവരോടാണ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാലേ ശമ്പളം നല്‍കൂവെന്ന് പറയുന്നതെന്നും ഇത് അനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നീതിപൂര്‍വമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതാണ് താത്കാലിക ജീവനക്കാരോട് കാട്ടുന്ന ഈ നയം. ഇത് സര്‍ക്കാരിന് മേലുള്ള കറുത്ത പാടാണെന്നും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഈ നയം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top