ഇതാണ് അമ്മയുടെ പവര്‍; ഇന്ത്യയിലെ ആദ്യ ഹാര്‍ട്ട് അവാര്‍ഡ് നേടി സാനിയ മിര്‍സ

ന്യൂഡല്‍ഹി: അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കിയ സാനിയ മിര്‍സ. ഹാര്‍ട്ട് അവാര്‍ഡാണ്(Fed Cup Heart award) താരം അടിച്ചെടുത്തത്. പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിര്‍സ. ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍ നിന്ന് ആകെ പോള്‍ ചെയ്ത 16,985 വോട്ടില്‍ പതിനായിരത്തിലധികവും സാനിയ നേടി. ഇന്തോനേഷ്യയുടെ 16കാരി പ്രിസ്‌ക മഡിലിനെ പിന്നിലാക്കിയാണ് സാനിയയുടെ നേട്ടം.

സമ്മാനത്തുകയായ 2000 അമേരിക്കന്‍ ഡോളര്‍ സാനിയ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ആരാധകര്‍ക്കായി മെയ് 1 മുതല്‍ ഒരാഴ്ചക്കാലം ഓണ്‍ലൈനിലൂടെയായിരുന്നു വോട്ടിംഗ്. ഫെഡ് കപ്പ് ഹാര്‍ട്ട് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്നത് അഭിമാനമാണ്. പുരസ്‌കാരം രാജ്യത്തിനും ആരാധകര്‍ക്കും വോട്ട് ചെയ്ത എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.

രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഭാവിയില്‍ കഴിയും എന്ന് പ്രത്യാശിക്കുന്നതായി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സാനിയ മിര്‍സ വ്യക്തമാക്കി. 2018ല്‍ അമ്മയായ സാനിയ ഈ വര്‍ഷം ജനുവരിയിലാണ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റില്‍ ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍സ് ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പം സാനിയ കിരീടം ചൂടിയിരുന്നു.

Top