ഇതാണ് പ്രണയം, ‘പീഢനങ്ങളുടെ’ സംസ്ഥാനത്ത് നിന്നും വേറിട്ട ഒരു കഥ

പ്രണയവും പ്രണയ തകർച്ചയും മാത്രമല്ല, വിവാഹ മോചനവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലമാണിത്. ചിരിക്കുന്ന മുഖത്തിന് പിന്നിലെ യഥാർത്ഥ മുഖം വൈകി മാത്രം തിരിച്ചറിയുന്നതാണ് മിക്ക ബന്ധങ്ങളുടെയും തകർച്ചക്ക് കാരണമാകുന്നത്.അതേസമയം,സമ്പത്തും,സൗന്ദര്യവും, ആരോഗ്യ ശേഷിയുമെല്ലാം പ്രധാന ഘടകമാകുന്ന വിവാഹ കമ്പോളത്തിന് തിരുത്തുമായി എത്തിയിരിക്കുകയാണിപ്പോൾ ഒരു യുവാവ്.സ്ത്രീ പീഡനങ്ങളുടെ ഞെട്ടിക്കുന്ന പരമ്പരകൾ നടക്കുന്ന ഉത്തർപ്രദേശിൽ നിന്നു തന്നെയാണ് വേറിട്ട ഈ കാഴ്ചയും ദൃശ്യമായിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സ്വദേശികളായ ആരതി മോർയയുടെയും അവ്ദേഷിന്റെയും വിവാഹം കഴിഞ്ഞ ഡിസംബർ 8നാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ, ആരതിയുടെ വീട്ടിൽ വിവാഹച്ചടങ്ങുകൾ തുടങ്ങാൻ വെറും എട്ട് മണിക്കൂർ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായ ഒരു ദുരന്തം ആ വീട്ടിൽ സംഭവിക്കുകയായിരുന്നു. വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് കാൽ വഴുതി ആരതി വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതമാണ് ഈ വീഴ്ചയിൽ യുവതിക്ക് സംഭവിച്ചിരുന്നത്. ശരീരമാസകലം രക്തത്തിൽ കുളിച്ച യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്. പരുക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡോക്ടർമാർ ആരതി മാസങ്ങളോളം എഴുന്നേൽക്കാനാകാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും ഒരു പക്ഷേ, വൈകല്യം തന്നെ ഉണ്ടായേക്കാമെന്നും കുടുംബാംഗങ്ങളെ അറിയിക്കുകയുണ്ടായി.

ഈ വിവരം ആരതിയുടെ കുടുംബാംഗങ്ങൾ അവ്ദേഷിനോടും തുറന്ന് പറയുകയുണ്ടായി. ആരതിക്ക് പകരം സഹോദരിയെ വിവാഹം കഴിക്കാൻ തയാറാണോ എന്ന ചോദ്യവും വീട്ടുകാർ ഉയർത്തി.എന്നാൽ സ്നേഹപൂർവ്വം ഈ നിർദ്ദേശം നിരസിച്ച  അവ്ദേഷ് ആരതിയെ തന്നെ വിവാഹം കഴിക്കുമെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് പ്രതീക്ഷിച്ച ആരതിയുടെ വീട്ടുകാരെ തന്നെ ഞെട്ടിച്ച നിലപാടായിരുന്നു ഇത്.തുടർന്ന് ആരതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവ്ദേഷ് സ്വന്തം കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തിരിക്കുന്നത്.ആശുപത്രിയിൽ കഴി‌ഞ്ഞ ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടെ അവ്ദേഷ് വിവാഹത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു.

ആംബുലൻസിലെത്തിച്ച ആരതിയെ സ്ട്രെചറിന്റെ സഹായത്തോടെയാണ് കല്യാണ മണ്ഡപത്തിലെത്തിച്ചിരുന്നത്. വിവാഹച്ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ആരതി സ്ട്രെചറിൽ തന്നെയായിരുന്നു. ചടങ്ങുകൾക്ക് ശേഷം അവ്ദേഷ് തന്നെ ആരതിയെ ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. ഇന്ന് ആശുപത്രിയിൽ കണ്ണിമ ചിമ്മാതെ ആരതിയ്ക്ക് കാവൽ നിൽക്കുന്നതും അവ്ദേഷ് തന്നെയാണ്. ആരതിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടർമാരും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.ഈ സംഭവമിപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാണ്, ഇതാണ് യഥാർത്ഥ പ്രണയമെന്നാണ് സോഷ്യൽ മീഡിയ സാക്ഷ്യപ്പെടുത്തുന്നത്. വർഷങ്ങൾക്ക് മുൻപ് തമിഴകത്ത് നിന്നും ഇത്തരത്തിൽ വേറിട്ടൊരു പ്രണയകഥ പുറത്ത് വന്നിരുന്നു. അകാലത്തില്‍ പൊലിഞ്ഞ് പോയ തന്‍റെ പ്രിയകാമുകിയുടെ കഴുത്തില്‍ യുവാവ് താലി കെട്ടുന്ന വീഡിയോയാണ് പുറത്ത് വന്നിരുന്നത്.

സിനിമാ ക്ലൈമാക്സ് രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് മരണവീട്ടിൽ നിന്നും പുറത്ത് വന്നിരുന്നത്.മരിച്ച് കിടക്കുന്ന കാമുകിയുടെ അടുത്ത് മാറാതെ നിന്ന യുവാവ് ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും താലിയെടുത്ത് മൃദദേഹത്തിൽ കെട്ടുകയായിരുന്നു. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതെല്ലാം നിരസിച്ച് മൃതദേഹത്തെ കെട്ടിപ്പടിച്ചതിന് ശേഷമാണ് യുവാവ് താലി ചാർത്തിയത്. തുടര്‍ന്ന് സിന്ദൂരം കയ്യില്‍ എടുക്കുകയും അത് നെറ്റിയില്‍ ചാര്‍ത്തുകയും ചെയ്യുന്ന ദൃശ്യവും കരളലിയിക്കുന്നതായിരുന്നു. സൈബര്‍ ലോകത്ത് വലിയ രീതിയിലാണ് ഈ വീഡിയോയും വൈറലായിരുന്നത്. സമാനമായ സാഹചര്യമാണ് അവ് ദേഷും ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. അനവധി പേരാണ് അവ് ദേഷിനെയും പ്രകീര്‍ത്തിച്ച്‌ നിലവിൽ രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലെ നിലവിലെ പ്രണയ സങ്കൽപ്പങ്ങൾ കൂടിയാണ്, ഇവിടെ പൊളിച്ചടുക്കിയിരിക്കുന്നത്.

Top