തിരുവനന്തപുരം: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് പഴമക്കാർ പറയാറുള്ളത്. സൗഹൃദത്തിന്റെ അളക്കാൻ കഴിയാത്ത ആഴത്തെ കുറിച്ചാണ് ഈ വാക്കുകൾ പറഞ്ഞ് വയ്ക്കുന്നത്. തിരുവനന്തപുരത്തെ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തക, കമ്യൂണിസ്റ്റ് നേതാവായ സഹപ്രവർത്തകനോട് കാണിച്ച സ്നേഹവും, കരുതലും, മറ്റുള്ളവർക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. സഹപ്രവർത്തകനായ സി.പി.എം നേതാവിന്റെ ജീവൻ നില നിർത്താനാണ് ഡി.വൈ.എഫ്.ഐ പ്രവർത്തക തന്റെ കരള്‍ പകുത്ത് നല്‍കിയിരിക്കുന്നത്. ഡിവൈഎഫ്ഐ പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമാണ് പ്രിയങ്ക. സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാലിന് വേണ്ടിയാണ് പ്രിയങ്ക അവയവദാനം നടത്തിയിരിക്കുന്നത്. പ്രിയങ്കയുടെ ഈ തീരുമാനം, ബന്ധുക്കൾക്ക് മാത്രമല്ല, സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും നേതാക്കൾക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോൾ, ജനങ്ങളും അമ്പരന്നു പോയി എന്നതാണ് യാഥാർത്ഥ്യം.
വാക്കും പ്രവർത്തിയും സത്യസന്ധതയും മാത്രമല്ല, മനുഷ്യ സ്നേഹം പോലും നഷ്ടമായി കൊണ്ടിരിക്കുന്ന പുതിയ കാലത്ത്, ചുവപ്പ് പ്രത്യയശാസ്ത്രം പഠിപ്പിച്ച നന്മയുടെയും മനുഷ്യ സ്നേഹത്തിൻ്റെയും ബോധമാണ്, തൻ്റെ കരൾ പകുത്ത് നൽകാൻ പ്രിയങ്കയെ പ്രേരിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകൾക്ക് മാത്രമല്ല, പൊതു സമൂഹത്തിനും വ്യക്തമായ സന്ദേശം നൽകുന്ന നീക്കമാണിത്. പ്രിയങ്ക തങ്ങളുടെ അംഗമാണെന്നതിൽ തീർച്ചയായും ഓരോ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും അഭിമാനിക്കാം. ഡി.വൈ.എഫ്.ഐ സംസ്ഥാനത്ത് പിൻതുടർന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിലാണ് ഇവിടെ, സ്വന്തം കരൾ പകത്തു നൽകി പ്രിയങ്കയും പങ്കാളിയായിരിക്കുന്നത്. തന്നെ പോലെ പാവങ്ങൾക്ക് കരളും കരുത്തും നൽകാൻ ആയിരങ്ങൾ ഇവിടെയുണ്ടെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രിയങ്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തകരെ രണ്ടാംകിട പൗരൻമാരായി കരുതുന്ന അരാഷ്ട്രീയ വാദികളും ശരിക്കും കാണണം, പ്രിയങ്ക എന്ന കമ്യൂണിസ്റ്റിന്റെ ഈ വലിയ മനസ്സ്. നിങ്ങൾക്കും നാളെ ജീവൻ നിലനിർത്താൻ ആവശ്യമായി വന്നാൽ, പ്രിയങ്കമാർ മാത്രമാണ് ഉണ്ടാക്കുക എന്നതും തിരിച്ചറിയുന്നത് നല്ലതാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് പ്രിയങ്ക ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും, ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:-
ഞാന്‍ പ്രിയങ്ക. ഡിവൈഎഫ്‌ഐ പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കരകുളം മേഖല ജോ.സെക്രട്ടറിയുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ എന്റെ ജീവിതത്തിലെ എന്റെ തീരുമാനങ്ങളിലെ പ്രധാന അനുഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നത്. സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി സ. എസ്.എസ്.രാജലാലിന്റെ അസുഖവിവരങ്ങളെ കുറിച്ച് ചെറുതായി അറിയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഏണിക്കര ബ്രാഞ്ച് സെക്രട്ടറി സ. പ്രശാന്തേട്ടന്റെ കടയില്‍ വെച്ച് രാജ ലാലിന്റെ അസുഖത്തെ കുറിച്ചും ഡോണറെ പറ്റിയുള്ള സംഭാഷണങ്ങളെ കുറിച്ചും കേള്‍ക്കാനിടയായി. കരകുളത്തിന്റെ പ്രിയ നേതാവ്….ഏതു പ്രതിസന്ധിഘട്ടങ്ങളിലും പാര്‍ട്ടിയ്‌ക്കൊപ്പം പാര്‍ട്ടിക്കാരനൊപ്പം നിലക്കുന്ന കരകുളത്തിന്റെ പ്രിയപ്പെട്ടവന്‍….. പ്രദേശത്തെ ഏത് ജനകീയ പ്രശ്‌നങ്ങളിലും മുന്നിട്ടു നില്കുന്നവന്‍….
വൈകിട്ട് വീട്ടില്‍ ചെന്ന് പ്രശാന്തേട്ടനെ വിളിച്ചു ‘എന്റെ കരള്‍ മാച്ചാവുമെങ്കില്‍ ഡോണറാകാന്‍ ഞാന്‍ തയ്യാറാണ്’. പ്രശാന്തേട്ടന്‍ വിശ്വാസമില്ലാതെയാണ് കേട്ടതെങ്കിലും എന്റെ തീരുമാനത്തിലെ സ്ഥൈര്യത കൊണ്ടാകണം കരകുളം ലോക്കല്‍ സെക്രട്ടറി അജിസഖാവിനോടു സംസാരിക്കുകയുണ്ടായി. എന്റെ തീരുമാനം ഞാന്‍ സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലന്ന് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞു. അതവര്‍ക്ക് വിശ്വാസമായതോടെ സര്‍ജറിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടന്നു. എനിക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. സര്‍ജറി കഴിയുന്നതുവരെ ഡോണര്‍ ആരന്ന് പറയരുതെന്ന്.
എന്റെ കരള്‍ മാച്ചാണോ, മറ്റു പരിശോധനകള്‍ എന്നിവയ്ക്കായി ഞാനും അമ്മയും മകളുമായി എറണാകുളം ആസ്റ്ററിലേക്ക്…. റിസള്‍ട്ട് വന്നു…. മാച്ചാണ്. വളരെ സന്തോഷമായി. ഈ സമയത്ത് രാജലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സര്‍ജറി വേണമെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 11-ന് എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടര്‍ റിവ്യൂ നടത്തി കാര്യങ്ങളൊക്കെ വിശദമാക്കി. 12-ന് രാവിലെ സര്‍ജറി തീരുമാനിച്ചു. മാനസികാവസ്ഥ നല്ല സമ്മര്‍ദ്ദത്തിലായിരുന്നു. എന്ത് തന്നെ ആയാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജന്‍മം കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നന്മയാണിതെന്നും ഞാന്‍ ഉറച്ചു വിശ്വസിച്ചു.
ജൂലൈ 12-ന് രാവിലെ ഏകദേശം 12 മണിക്കൂറോളം നീണ്ടു നിന്ന സര്‍ജറി. 7 ദിവസം ഐസിയുവില്‍. വേദനകളും അസ്വസ്ഥതകളും സമ്മിശ്രമായി മാറി മറിഞ്ഞ ദിനരാത്രങ്ങള്‍…. കുഞ്ഞിനെ കാണാന്‍ കഴിയാത്ത സങ്കടങ്ങള്‍… വേദനകള്‍ എല്ലാമുണ്ടെങ്കിലും അതിനപ്പുറം വിണ്ണില്‍ പാറി പറക്കുന്ന ചെങ്കൊടി നല്‍കുന്ന ആത്മവിശ്വാസം… അപാരമായ മാനവികതയുടെ സ്‌നേഹം… പിന്നെ പതിയെ പതിയെ സാധാരണ ദിവസങ്ങളിലേക്ക്……
ഇന്ന് തിരികെ കരകുളത്ത് എത്തി. എസ്.എസ്. രാജലാല്‍ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ഞാന്‍ സ്വന്തമായി എടുത്ത തീരുമാനത്തില്‍, പ്രലോഭനങ്ങള്‍ കൊണ്ട് എന്നെ കൊണ്ടു പോയതാണന്ന് പറഞ്ഞവര്‍, നിരുത്സാഹപ്പെടുത്തിയവര്‍, വിമര്‍ശിച്ചവര്‍, ഒറ്റപ്പെടുത്തിയവര്‍, ഒക്കെയായവര്‍ക്കും നന്ദി….. ഒറ്റപ്പെടുത്തി കൂടുതല്‍ കരുത്തയാക്കിയതിന്…. ചിന്തകള്‍ക്ക് തെളിമ നല്‍കിയതിന്…. തീരുമാനങ്ങള്‍ക്ക് ഉറപ്പേകിയതിന്….
എന്റെ തീരുമാനങ്ങള്‍ക്ക് ഒപ്പം നിന്നവര്‍ക്ക്, സ്‌നേഹം അറിയിച്ചവര്‍ക്ക്, കൂടെ കൂടിയവര്‍ക്ക്, പ്രശാന്തേട്ടന്‍, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീണ്‍ ചേട്ടന്‍, അരുണ്‍ ചേട്ടന്‍, ആദ്യം മുതല്‍ ഒപ്പം നിന്ന സിപിഎം തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക് ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍, സ. കടകംപള്ളി സുരേന്ദ്രന്‍, ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നല്‍കി കൂടെ നിന്ന പ്രിയപ്പെട്ടവര്‍, കരകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും, കെ.സി.ഇ.എസ് (സി.ഐ.ടി.യു.) പ്രവര്‍ത്തകര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, എറണാകുളത്തെ പ്രിയ സഖാക്കള്‍… പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്‌നേഹം മാത്രം.
ഒന്നേ പറയാനുള്ളൂ…. ഈ ചെങ്കൊടി കരുത്താണ്… രക്തസാക്ഷികള്‍ ജീവന്‍ കൊടുത്തുയര്‍ത്തിയ പ്രസ്ഥാനം…. ഇവിടെ ഒരായിരം പേരുണ്ടാകും കരുത്തും കരളും നല്കാന്‍…. പ്രിയപ്പെട്ട രാജലാല്‍ സഖാവേ അങ്ങ് പെട്ടന്ന് കരുത്തനായി വരിക….. ഓരോ കമ്മ്യണിസ്റ്റ് കാരനേയും ഈ നാടിനു വേണം…. കരുത്താകാന്‍ …. കാവലാളാകാന്‍ ….. ലാല്‍ സലാം സഖാക്കളേ….. നമ്മളല്ലാതാര് സഖാക്കളേ……