സ്വാഭാവികമായും നിയമത്തിന് കീഴടങ്ങുക എന്നതാണ് പ്രാഥമികമായ കടമ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്വാഭാവികമായും നിയമത്തിന് കീഴടങ്ങുക എന്നതാണ് പ്രാഥമികമായ കടമയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ല. അന്വേഷണം എന്ന് പറയുന്നത് ഒരു കുറ്റകൃത്യമല്ലല്ലോ. അത് കൃത്യമായി പോകട്ടെ. സത്യാന്വേഷണമല്ലേ. ആ അന്വേഷണം നടത്തുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്ത് കൊടുക്കുക എന്നുള്ളതാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. വീണ വിജയന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അന്വേഷണം നടത്തുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്ത് കൊടുക്കുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. കാരണം അന്വേഷണത്തിന് വിധേയരാകുന്ന ആളുകള്‍ സര്‍ക്കാരിന്റെ ഏറ്റവും സ്വാധീനമുള്ള ആളുകളാണ്. അതുകൊണ്ട് തന്നെ അന്വേഷണം കൃത്യമായി പോകണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന് തടസം നിക്കരുത്. സുധാര്യമായി അന്വേഷണം മുന്നോട്ട്പോയി സത്യം പുറത്തോട്ട് വരുന്നതിനുള്ള നടപടിയെടുക്കണമെന്നതാണ് അഭിപ്രായമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

‘രാഷ്ട്രീയമായി വീണാ വിജയന്‍ തന്നെ കൊടുത്തിട്ടുള്ള കേസാണ്. അവര്‍ക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. അതിന്റെ വിധിയില്‍ പങ്കില്ലെന്നും അവര്‍ക്ക് പറയാന്‍ പറ്റില്ല. അവര്‍ തന്നെ കോടതിയില്‍ പോയി, അവരുടെ കേസിന്റെ അടിസ്ഥാനത്തില്‍ കോടതി ഒരു വിധി പ്രഖ്യാപിച്ചു. പ്രഖ്യാപിച്ചു കഴിയുമ്പോള്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുന്നതിന് തന്നെയുള്ള വഴിയൊരുക്കല്‍ നടത്തിക്കൊടുക്കണം. അതാണ് ചെയ്യേണ്ടത്. അതുകൊണ്ട് അന്വേഷണം കൃത്യമായി നടക്കട്ടേ. അന്വേഷണം നന്നായി നടന്ന് ജനങ്ങളുടെ മനസിലെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരമുണ്ടാകട്ടെ’, തിരുവഞ്ചൂര്‍ പറഞ്ഞു.കുറ്റക്കാര്‍ ആരാണോ അവര്‍ക്കെതിരായാണ് നടപടി വേണ്ടത്. കുറ്റാന്വേഷകരാണ് ആരാണ് കുറ്റക്കാരെന്ന് കണ്ടുപിടിക്കേണ്ടത്. അതുകൊണ്ട് തന്നെ കുറ്റക്കാര്‍ ആരാണെന്ന് കണ്ടുപിടിക്കട്ടേയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Top